Periya Double Murder: ‘ശരത്‌ലാലിനും കൃപേഷിനും സ്മാരകം പണിയാൻ 25 ലക്ഷം രൂപ നൽകും’; പ്രഖ്യാപനവുമായി കർണാടക കോൺഗ്രസ്
Karnataka Congress Periya Double Murder: പെരിയ ഇരട്ടക്കൊലപാതകം ജനാധിപത്യത്തിനേറ്റ ക്രൂര കളങ്കമെന്ന് കർണാടക കോൺഗ്രസ്. ശരത്‌ലാലിലും കൃപേഷിനും സ്മാരകം പണിയാൻ 25 ലക്ഷം രൂപ നൽകുമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചു.

പെരിയ ഇരട്ടക്കൊലപാതകത്തിൽ ജീവൻ നഷ്ടമായ ശരത്‌ലാലിലും കൃപേഷിനും സ്മാരകം പണിയാൻ 25 ലക്ഷം രൂപ നൽകുമെന്ന് കർണാടക കോൺഗ്രസ്. കല്യാട്ടെ മണ്ണിൽ പെരിയ സഹോദരങ്ങൾക്കായി സാംസ്കാരിക കേന്ദ്രം പണിയുമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചു. ശരത്‌ലാൽ, കൃപേഷ് രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
ജനാധിപത്യത്തിനേറ്റ ക്രൂര കളങ്കമാണ് പെരിയ കൊലപാതകം. 2026ൽ കേരള രാഷ്ട്രീയ ചരിത്രം മാറും. സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമാണ്. അത് കേരളത്തിന് നല്ലതല്ല. കേരള സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. അഴിമതി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പെരിയ കേസ് പ്രതികളെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി. പരോളിന് അപേക്ഷിച്ചവർ ജയിൽ നിന്നിറങ്ങിയാൽ സൗമ്യമായി പുറത്തിറങ്ങി നടക്കാമെന്ന് ആരും വിചാരിക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രണ്ട് കുടുംബങ്ങളെ അനാഥരാക്കിയ സിപിഎമ്മുകാർക്ക് എന്ത് കിട്ടിയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ ചോദിച്ചു.
പെരിയ കൊലക്കേസ് പ്രതികൾ കണ്ണൂർ ജയിലിൽ
പെരിയ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂർ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റിയിരുന്നു. കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള പ്രതികളെയാണ് മാറ്റിയത്. പി ജയരാജൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിന് മുന്നിലെത്തിയിരുന്നു. ഈ സമയത്ത് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി. സുബീഷ്, സുധീഷ്, രഞ്ജിത്, ശ്രീരാഗ്, പീതാംബരൻ, അനിൽ കുമാർ, സജി, അശ്വിൻ, സുരേഷ് എന്നിവരെയാണ് വിയ്യൂരിൽ നിന്ന് കണ്ണൂരിലെത്തിച്ചത്.
കൊച്ചി സിബിഐ കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികളെ വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലേക്ക് മാറ്റിയത്. ബന്ധുക്കൾ അടക്കമുള്ളവർക്ക് വന്നുകാണാൻ സൗകര്യം കണ്ണൂർ സെൻട്രൽ ജയിലിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ട് കോടതി മാറ്റണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് വിചാരണ കോടതി അംഗീകരിക്കുകയായിരുന്നു.
പെരിയ ഇരട്ട കൊലക്കേസ് പ്രതികൾക്ക് തടവ് ശിക്ഷയാണ് സിബിഐ കോടതി വിധിച്ചത്. പത്ത് പ്രതികൾക്ക് ഇരട്ടജീവപര്യന്തവും കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാല് പ്രതികൾക്ക് അഞ്ച് വർഷത്തെ തടവുമാണ് ശിക്ഷ. പിന്നീട് നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി തടഞ്ഞു. 2019 ഫെബ്രുവരി 17നാണ് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെടുന്നത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് 14 പേരെയും സിബിഐ 10 പേരെയും അറസ്റ്റ് ചെയ്തിരുന്നു.