Thiruvananthapuram Woman Death: പ്രസവത്തിനെത്തിയ യുവതി മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ കുടുംബം
Thiruvananthapuram Pregnant Woman Death: ഒക്ടോബർ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 22ന് തന്നെയാണ് പ്രസവം നടന്നത്. യുവതിക്ക് പനി ബാധിച്ചത് അണുബാധയെ തുടർന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: പ്രസവത്തിനെത്തിയ യുവതി തുടർ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവ പ്രിയയാണ് മരിച്ചത്. യുവതി അണുബാധ മൂലം മരിച്ചതിനെ തുടർന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്.
ഒക്ടോബർ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 22ന് തന്നെയാണ് പ്രസവം നടന്നത്. പിന്നീട് ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് യുവതിക്ക് പനി ബാധിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യ നില വഷളായതോടെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ യുവതിക്ക് പനി ബാധിച്ചത് അണുബാധയെ തുടർന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബ്ലഡ് കൾച്ചറിൽ ഇൻഫക്ഷൻ കണ്ടെത്തിയിരുന്നു. ബാക്ടീരിയൽ ഇൻഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. എന്നാൽ ഇൻഫെക്ഷൻ ബാധിച്ചത് ആശുപത്രിയിൽ നിന്നാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ശിവ പ്രിയയുടേത് സ്വാഭാവിക പ്രസവമായിരുന്നു. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ആയിരുന്നു ഗർഭകാല ചികിത്സ, പിന്നീട് എസ്എടിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ശിവ പ്രിയയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ ആരോപണം പാടെ നിഷേധിക്കുകയാണെന്നാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.