M. K. Sanu: സാനുമാഷിന് വിട ചൊല്ലി കേരളം; സംസ്കാരം പൂർത്തിയായി
Professor M K Sanu Death: മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
കൊച്ചി: പ്രൊഫസർ എം കെ സാനുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കേരളം. ഇന്ന് വൈകീട്ട് 4. 30 ഓടെ എറണാകുളം രവിപുരംശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു സംസ്കാര ചടങ്ങുകൾ നടന്നു. സാനുമാഷിന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നിരവധിപേരാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി ഏർപ്പിക്കാൻ എറണാകുളം ടൗൺ ഹാളിൽ എത്തി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സാനുമാഷിന്റെ വിയോഗം. 99 വയസായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. വീട്ടില്‍ വെച്ച് ഉണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു.
ALSO READ: പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. എം കെ സാനു അന്തരിച്ചു
ഇന്ന് രാവിലെ എട്ട് മണിയോടെ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഒമ്പത് മണി മുതൽ വീട്ടിൽ പൊതുദര്‍ശനമുണ്ടായിരുന്നു. തുടർന്ന് പത്തുമണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം ആരംഭിച്ചത്.
മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കുറിച്ചുള്ള നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന മലയാളത്തിലെ എണ്ണം പറഞ്ഞ ജീവചരിത്ര പുസ്തകം ഉൾപ്പെടെ 40 ലധികം പേരുടെ ജീവചരിത്രം എംകെ സാനു രചിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.