Rahul Easwar: അതിജീവിതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചു: രാഹുൽ ഈശ്വര്‍ പോലീസ് അറസ്റ്റിൽ
Rahul Easwar Taken into Police Custody: ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
തിരുവനനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുല്‍ ഈശ്വര്‍ അറസ്റ്റിൽ. രാഹുലിനെതിരെ പരാതി നൽകിയതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്തുവെന്ന കേസിലാണ് നടപടി.
സൈബര്‍ അധിക്ഷേപത്തിന് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്താണ് രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നാളെ രാവിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാം പ്രതിയാണ്. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ആണ് ഒന്നാം പ്രതി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യരും രാഹുല്‍ ഈശ്വറും ഉള്‍പ്പടെ അഞ്ചു പ്രതികളാണ് ഉള്ളത്.
ഇന്ന് വൈകിട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. സൈബർ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. പിന്നാലെ സ്വന്തം വാഹനത്തിൽ എത്തുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറെ എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി. ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു.
Also Read:അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍
സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് കാട്ടി രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ആണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പോലീസിൻ്റെ നിർണായക നീക്കം.
അതേസമയം ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. ഇന്ന് ഉച്ച കഴിഞ്ഞ് എംഎൽഎയുടെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ലാറ്റിലെത്തും. രാഹുൽ അവസാനം ഫ്ലാറ്റിൽ എത്തിയത് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും പരിശോധന നടത്തും.