Rahul Mamkootathil: രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും; അറസ്റ്റ് തടയാതെ കോടതി
Rahul Mamkootathil Bail Plea:ഇരുകൂട്ടരും സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുന്നത്. എന്നാൽ വിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.

രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. ഇതിനു ശേഷമാകും വിധി പ്രസ്താവിക്കുന്നത്. ഇരുകൂട്ടരും സമർപ്പിച്ച രേഖകൾ വിശദമായി പരിശോധിച്ച ശേഷം, അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുന്നത്. എന്നാൽ വിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല.
നീണ്ട വാദപ്രതിവാദങ്ങൾ കേട്ട കോടതി തുടർവാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. രാഹുൽ സമർപ്പിച്ച തെളിവുകൾ കോടതി പരിശോധിച്ചു. ഇതിന് ശേഷം കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കേസിനു പിന്നിൽ സിപിഎം-ബിജെപി ഗൂഢാലോചനയാണെന്നാണ് രാഹുലിന്റെ അഭിഭാഷകന്റെ വാദം. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ജീവിതം നശിപ്പിക്കാനാണെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പരസ്പരം സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ഗർഭഛിദ്രം നടത്തിയത് യുവതിയാണ്. ശബരിമല സ്വർണക്കൊള്ളയിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും രാഹുൽ വാദിച്ചു.
Also Read: ‘പരസ്പര സമ്മതത്തോടെയുള്ള ബന്ധം; കേസിനു പിന്നിൽ സിപിഎം–ബിജെപി ഗൂഢാലോചന’
രാഹുലിന് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം മുഖ്യമന്ത്രിക്ക് യുവതി പരാതി നൽകിയതിനു പിന്നാലെ ഒഴിവിൽ പോയ രാഹുലിനെ കണ്ടെത്താൻ പോലീസിനു സാധിച്ചിട്ടില്ല. രാഹുൽ ബെംഗളൂരുവിൽ ഒളിവിലുണ്ടെന്നാണ് പോലീസ് പറയുന്നത്. പാലക്കാട് നിന്ന് യുവ നടിയുടെ കാറിൽ രാഹുൽ രക്ഷപ്പെട്ടതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്