Rahul Mamkootathil: ‘ഒരു കുഞ്ഞ് വേണം എന്ന് നിർബന്ധിച്ചു, ഭ്രൂണത്തിന്‍റെ ഡിഎൻഎ പരിശോധനയ്ക്ക് രാഹുൽ സഹകരിച്ചില്ല’; യുവതിയുടെ മൊഴി പുറത്ത്
Rahul Mamkootathil Case: ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും എന്നാൽ ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാം ബലാത്സംഗ കേസിലെ യുവതിയുടെ മൊഴി പുറത്ത്. ക്രൂരമായ ബലാൽസംഗവും, നിർബന്ധിത ഗർഭഛിദ്രവും, സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് പത്തനംതിട്ട തിരുവല്ല സ്വദേശിനി രാഹുലിനെതിരെ പരാതി നൽകിയിരിക്കുന്നത്.ഇ മെയിൽ വഴിയാണ് പരാതി നൽകിയത്. തുടർന്ന് പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തലിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അർദ്ധരാത്രിയോടെ പാലക്കാട്ടെ കെപിഎം റീജ്യൻസി ഹോട്ടലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്ന് പത്തനംതിട്ട എ ആർ ക്യാംപിലെത്തിച്ചു.
ഗർഭിണിയായ യുവതി ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും എന്നാൽ ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിനുള്ള തെളിവുകൾ തന്‍റെ പക്കൽ ഉണ്ടെന്നും പരാതിക്കാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. ദാമ്പാത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടത്. പിന്നീട് താനുമായി പ്രണയം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു.
Also Read:രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ; നടപടി പുതിയൊരു കേസിൽ
വിവാഹം കഴിക്കാമെന്ന് രാഹുൽ വാഗ്ദാനം നൽകിയെന്നും യുവതി മൊഴിയിലുണ്ട്. ഇതിനായി കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. കുഞ്ഞുണ്ടായാൽ മാത്രമേ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാം എന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ അവിടെ വച്ച് കാണാൻ പറ്റില്ലെന്നും പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂമിൽ എത്തിയതോടെ തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി പോലീസിന് മൊഴി നൽകി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഇതിനു ശേഷം വീണ്ടും കാണണം എന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ പോയില്ലെന്നും യുവതി പറയുന്നു. ഗർഭിണിയായെന്ന് പറഞ്ഞപ്പോൾ അസഭ്യം പറഞ്ഞുവെന്നും മറ്റ് ആരുടെയെങ്കിലും കുഞ്ഞാകും എന്ന് അധിഷേപിച്ചു. ഇതോടെയാണ് ഡിഎൻഎ പരിശോധനയ്ക്ക് തയ്യാറായത്. ഇതിനിടെയിൽ ഗർഭഛിദ്രം നടത്താൻ രാഹുൽ ആവശ്യപ്പെട്ടുവെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.