Rahul Mamkootathil: പൊത്തില്‍ നിന്ന് പുറത്തെത്താന്‍ രാഹുല്‍; കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത; കരുതലോടെ പൊലീസ്
Rahul Mamkootathil MLA still absconding: രാഹുല്‍ മാങ്കൂട്ടത്തില്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. കല്‍പറ്റ കോടതിയില്‍ രാഹുല്‍ കീഴടങ്ങുമെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോയെന്നും പൊലീസ് സംശയിക്കുന്നു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹം. കല്‍പറ്റ കോടതിയില്‍ രാഹുല്‍ കീഴടങ്ങുമെന്ന സൂചനയാണ് പൊലീസിന് ലഭിച്ചത്. എന്നാല്‍ ഇത് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കല്‍പ്പറ്റ കോടതി പരിസരത്തും, വയനാട് ജില്ലയിലെ മറ്റ് കോടതികള്‍ക്ക് സമീപവും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാഹുല്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയാല്‍ അതിന് മുമ്പ് തന്നെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം. വാഹനപരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെ തുടരുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. നിരവധി വാഹനങ്ങള്‍ മാറിയാണ് രാഹുല്‍ കര്‍ണാടകയിലെത്തിയത്. ആസൂത്രിതമായാണ് രാഹുല്‍ ഒളിവില്‍ പോയത്. രാഹുല്‍ താമസിച്ച വിവിധ ഒളിസങ്കേതങ്ങള്‍ പൊലീസ് കണ്ടെത്തിയെങ്കിലും, അന്വേഷണ സംഘം ഇവിടെ എത്തിയപ്പോഴേക്കും രാഹുല്‍ കടന്നുകളഞ്ഞു.
രാഹുലിന് കര്‍ണാടകയില്‍ പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. രാഹുലിന് ലഭിക്കുന്ന പ്രാദേശിക സഹായമാണ് പിടികൂടാന്‍ തടസമാകുന്നത്. പൊലീസില്‍ നിന്നും വിവരങ്ങള്‍ ചോരുന്നുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
രാഹുലിന്റെ ‘വിധി’ ഇന്ന് അറിയാം
അതേസമയം, രാഹുലിന്റെ ജാമ്യാപേക്ഷയില്‍ കോടതി കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്നലെ അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. ഒന്നര മണിക്കൂറോളം വാദം നീണ്ടുനിന്നു. ഇന്നും വാദം തുടരുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനു ശേഷം ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും.
Also Read: Rahul Mamkootathil: രാഹുൽ പാർട്ടിക്ക് പുറത്തേക്ക്? വിധി കാത്ത് കോൺഗ്രസ്
ജാമ്യം അനുവദിച്ചില്ലെങ്കില്‍ രാഹുലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കാനാണ് ആലോചന. ഇന്നലെ കെപിസിസി തിരക്കിട്ട കൂടിയാലോചന നടത്തിയിരുന്നു. നിലവില്‍ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ അന്വേഷണസംഘത്തിന് തടസമില്ല.
ലൈംഗികാതിക്രമം നടന്നെന്ന് വാദിക്കാന്‍ ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ശാരീരിക ബന്ധമാണ് നടന്നതെന്നാണ് രാഹുലിന്റെ വാദം. രാഹുലിനെതിരെ രണ്ടാമതൊരു യുവതി കൂടി പരാതി നല്‍കി രംഗത്തെത്തിയിരുന്നു.
കെപിസിസിക്ക് നല്‍കിയ ഈ പരാതി, കോണ്‍ഗ്രസ് ഡിജിപിക്ക് കൈമാറി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും യുവതി പരാതി അയച്ചിട്ടുണ്ട്. രാഹുലിനെതിരായ കെപിസിസി നടപടി വൈകുന്നതില്‍ എഐസിസിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.