Rahul Mamkootathil: രാഹുൽ പാർട്ടിക്ക് പുറത്തേക്ക്? വിധി കാത്ത് കോൺഗ്രസ്
Rahul Mamkootathil Anticipatory bail plea: കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ച് രാഹുലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അതേസമയം, എം എൽ എ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.
തിരുവനന്തപുരം: ലൈംഗിക പീഡനകേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ഹൈക്കമാൻഡ് നിർദേശം. എഐസിസി അധ്യക്ഷനടക്കം പുതിയ പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയാൽ ഉടനെ നടപടി പ്രഖ്യാപിക്കും.
പുറത്താക്കാൻ ധാരണയായെങ്കിലും കോടതി വിധിക്ക് ശേഷം നടപടിയെടുക്കാമെന്ന തീരുമാനത്തിൽ പാർട്ടി നേതൃത്വം എത്തുകയായിരുന്നു. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ച് രാഹുലിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അതേസമയം, എം എൽ എ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടില്ലെന്നും സൂചനയുണ്ട്.
സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചൊവ്വാഴ്ച വൈകീട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നു. രാഹുൽ ചെയ്തതിന്റെ പാപഭാരം പേറി പഴികേൾക്കേണ്ട ആവശ്യം കോൺഗ്രസിനില്ലെന്ന അഭിപ്രായത്തിലാണ് നേതാക്കൾ.
ALSO READ: ‘ഡൽഹിയിലേക്ക് ഒപ്പം വരാൻ ക്ഷണിച്ചു’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും എംഎ ഷഹനാസ്
ജാമ്യാപേക്ഷയിൽ വിധി ഇന്ന്
രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ മുൻകൂർ ജാമ്യേപക്ഷയിൽ ഇന്ന് വിധിയുണ്ടാകും. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവ് പരിശോധിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറോളമാണ് കോടതിയിലെ അടച്ചിട്ട മുറിയിൽ വാദം നടത്തിയത്.
യുവതിയെ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ പരാതി സി പി എം – ബി ജെ പി രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് രാഹുലിന്‍റെ വാദം. തന്റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിലും ഗൂഢാലോചന ഉണ്ടെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമായിരുന്നു രാഹുലിന്റെ വാദം.