Rahul Mamkootathil: യൂത്ത് കോൺഗ്രസിനുള്ളിൽ തമ്മിൽ തല്ല്… ഒടുവിൽ സഹികെട്ട് ഗ്രൂപ്പ് പൂട്ടി അഡ്മിൻ
Youth Congress WhatsApp Group Issue: 'പിന്നില്‍നിന്ന് കുത്തിയ ഒരാള്‍ വീണ്ടും നേതൃത്വത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല,' എന്നും 'ഒറ്റുകാരോട് ഒരു കാര്യം, ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി' എന്നും രൂക്ഷമായ കമന്റുകള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു.
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതാക്കളുടെ അനുയായികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഗ്രൂപ്പ് ‘അഡ്മിന്‍ ഒണ്‍ലി’യാക്കി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയുടെ പേര് ഉയര്‍ന്നുവന്നതാണ് ഈ തര്‍ക്കത്തിന് കാരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചതോടെയാണ് പുതിയ അധ്യക്ഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിയുടെ പേരാണ് ഇപ്പോള്‍ മുന്‍പന്തിയിലുള്ളത്. അഭിജിത്ത്, ബിനു ചുള്ളിയില്‍ എന്നിവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
അബിന്‍ വര്‍ക്കിയുടെ വരവിനെ തടയാനുള്ള നീക്കമാണ് വാട്‌സാപ്പ് ഗ്രൂപ്പിലെ ഈ തമ്മിലടിക്ക് പിന്നിലെന്ന് ‘ഐ’ ഗ്രൂപ്പ് ആരോപിക്കുന്നു. രാഹുലിനെ അനുകൂലിക്കുന്നവര്‍ അബിന്‍ വര്‍ക്കിയെ ‘ബാഹുബലി’ സിനിമയിലെ ‘കട്ടപ്പ’യുമായി താരതമ്യം ചെയ്ത് പോസ്റ്റുകള്‍ ഇട്ടു. ‘തോളില്‍ കൈയിട്ട് നടന്നവന്റെ കുത്തിന് ആഴമേറും’ എന്ന കുറിപ്പോടെയുള്ള ഈ പോസ്റ്റുകള്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചു.
‘പിന്നില്‍നിന്ന് കുത്തിയ ഒരാള്‍ വീണ്ടും നേതൃത്വത്തിലേക്ക് വരാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് നടക്കില്ല,’ എന്നും ‘ഒറ്റുകാരോട് ഒരു കാര്യം, ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി’ എന്നും രൂക്ഷമായ കമന്റുകള്‍ ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടു. പ്രശ്‌നം വഷളായതോടെയാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രം സന്ദേശങ്ങള്‍ അയക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റിയത്. യൂത്ത് കോണ്‍ഗ്രസിലെ ഈ വിഭാഗീയത പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമായേക്കാം.