Suresh Gopi: എൻ്റെ ജീവിതത്തിൽ കയറി നിങ്ങൾ കൊത്തി, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്?: സുരേഷ് ഗോപി
Suresh Gopi Responds: തനിക്കും ഒരു കുടുംബം ഉണ്ടെന്ന് അവർ മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും അവർ ഇടപെട്ടുവെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി ആരോപിച്ചു. താൻ മന്ത്രിയാണെന്നും വോട്ടർ പട്ടിക ആരോപണങ്ങിൽ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു.
തൃശ്ശൂർ: വോട്ട് വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). മാധ്യമപ്രവർത്തകർ തന്റെ ജീവിതത്തിൽ കയറിയാണ് കൊത്തിയതെന്നും ഏറെ നാളായി അവർ തന്നെ വേട്ടയാടുകയാണെന്നാണ് സുരേഷ് ഗോപി പറഞ്ഞു. തനിക്കും ഒരു കുടുംബം ഉണ്ടെന്ന് അവർ മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും അവർ ഇടപെട്ടുവെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി ആരോപിച്ചു.
‘നിങ്ങൾ എന്റെ ജീവിതത്തിലാണ് കയറി കൊത്തിയത്. ഞാൻ ഒരു വ്യക്തിയുണ്ട്. കുടുംബസ്ഥൻ, ഭർത്താവ്, അച്ഛൻ, മകൻ അങ്ങനെ ഒരുപാട് ബന്ധങ്ങളും ചുമതലകളും എനിക്കുണ്ട്. അതിനെയെല്ലാം ഹനിക്കുന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. ഞാൻ എന്ത് തെറ്റാണ് ചെയ്തത്?. എവിടെ നിന്നാണ് നിങ്ങൾ തുടങ്ങിയത്?. കലാമണ്ഡലം ഗോപി ആശാൻ, ആർഎൽവി രാമകൃഷ്ണൻ അങ്ങനെ എവിടെയൊക്കെ നിങ്ങൾ കയറി. അതിന് ഞാൻ എന്ത് പാപമാണ് ചെയ്തത്. ഞാൻ ആരെയും വിമർശിച്ചിട്ടില്ല, ആരെയും ദ്രോഹിച്ചിട്ടുമില്ല’, സുരേഷ് ഗോപി പറഞ്ഞു.
തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തിരിമറി നടന്നതായാണ് വലിയ ആരോപണം ഉയർന്നിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ പാർട്ടി കള്ളവോട്ട് ചേർത്തെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്കിടയിലാണ് തൃശൂർ വോട്ട് കൊള്ളയും ഉയർന്നു വന്നത്.
അതേസമയം കഴിഞ്ഞ ദിവസം വോട്ട് ചോർത്തൽ ആരോപണങ്ങളിൽ പ്രതികരിച്ച സുരേഷ് ഗോപി, താൻ മന്ത്രിയാണെന്നും വോട്ടർ പട്ടിക ആരോപണങ്ങിൽ മറുപടി നൽകേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പറഞ്ഞിരുന്നു. ‘ഇവിടെ കുറച്ചു വാനരന്മാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്, അക്കരെയും ഇക്കരയുമൊക്കെ ഇറങ്ങിയിട്ടുണ്ടല്ലോ. അവർ സുപ്രീം കോടതിയിൽ പോകട്ടെ, കോടതി അവർക്ക് മറുപടി നൽകും’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കോൺഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.