Kasaragod Deputy Tahsildar: ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പ്രതിഷേധമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക; പവിത്രന് ഇത് സ്ഥിരം
Revenue department official A. Pavithran: ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച മാപ്പുപറയുന്നത് ഇയാളുടെ പതിവാണ്. ഇയാൾക്ക് രണ്ട് ഫെയ്സ്ബുക്ക് ഐഡിയുണ്ട്. ഇതിൽ രണ്ടിൽ നിന്നും ഇയാൾ ഇത്തരത്തിലുള്ള കമന്റ് ഇടാറുണ്ട്.
കാഞ്ഞങ്ങാട്: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രന്റെത് സ്ഥിരം സ്വഭാവം. ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പരാതിയും പ്രതിഷേധവുമുയരുമ്പോൾ പിൻവലിച്ച മാപ്പുപറയുന്നത് ഇയാളുടെ പതിവാണ്. ഇയാൾക്ക് രണ്ട് ഫെയ്സ്ബുക്ക് ഐഡിയുണ്ട്. ഇതിൽ രണ്ടിൽ നിന്നും ഇയാൾ ഇത്തരത്തിലുള്ള കമന്റ് ഇടാറുണ്ട്.
എന്നാൽ പലരും ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് എത്താതെ വന്നതോടെയാണ് നടപടികളുടെ എണ്ണം കുറഞ്ഞത്. ജോയിന്റ് കൗൺസിൽ ജില്ലാ ഭാരവാഹിയായിരുന്ന ഇയാളെ സംഘടനയുടെ ഭാരവാഹിത്വത്തിൽനിന്ന് രണ്ടുവർഷം മുൻപ് ഒഴിവാക്കിയിരുന്നു. ഇതിനു പ്രധാന കാരണവും ആളുകളെ അപകീർത്തിപ്പെടുത്തുന്ന സ്വഭാവമാണ്.
തിരക്കഥാകൃത്ത് സുജിത് നമ്പ്യാർക്കെതിരെയും ഇയാൾ അപകീർത്തിപ്പെടുത്തുന്ന കമന്റിട്ടിരുന്നു. വിവിധ സമുദായത്തിൽപ്പെട്ടവരെയാണ് ഇയാൾ മോശപ്പെട്ടരീതിയിൽ കമന്റിടുന്നത്. കാസർഗോഡ് ജില്ലയിലെ വിവിധ വില്ലേജ് ഓഫീസുകളിൽ ഉദ്യോഗസ്ഥനായും ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലാണ് ഡെപ്യൂട്ടി തഹസിൽദാർ ആയി സ്ഥാനക്കയറ്റം ലഭിച്ചെത്തിയത്. രണ്ടുവർഷം മുൻപാണ് വെള്ളരിക്കുണ്ടിലേക്കു സ്ഥലംമാറിയത്.
Also Read:രഞ്ജിതയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ടു; വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാറിനെ സസ്പെൻഡ് ചെയ്തു
2023 ഓഗസ്റ്റില്‍ നെല്ലിക്കാട്ടെ ക്ഷേത്ര പ്രസിഡന്റിനെ സോഷ്യൽ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് ഇയാൾക്കെതിരെ പരാതി ലഭിച്ചിരുന്നു. ഇതിൽ പവിത്രനെ എഡിഎം താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. മുൻ മന്ത്രിയും കാഞ്ഞങ്ങാട് എംഎൽഎയുമായ ഇ ചന്ദ്രശേഖരനെതിരെയും മോശമായ രീതിയിൽ പവിത്രൻ കമന്റിട്ടിരുന്നു. ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.
പിന്നാലെയാണ് രഞ്ജിത ജി. നായർക്കെതിരേയും മോശം കമന്റിട്ടത്. തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ പോസ്റ്റ് പിൻവലിച്ചെങ്കിലും നിരവധി പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതോടെയാണ് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഭാരതീയ ന്യായസംഹിത പ്രകാരം സാമുദായിക ഐക്യം തകർക്കുന്നതിനെതിരേയുള്ള 196 വകുപ്പ് ഉൾപ്പെടുത്തിയാണ് ഹൊസ്ദുർഗ് പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. അഞ്ചുവർഷം വരെ തടവ് കിട്ടാവുന്ന വകുപ്പാണിത്. ബിഎൻഎസ് 75, 79, 67 (എ) വകുപ്പുകളും ഐടി ആക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.