Rini Ann George: ആരാണ് ആ യുവനേതാവെന്ന് ചോദ്യം; ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡുള്ള ആളാണെന്ന് റിനി ആൻ ജോർജ്
Rini Ann George About Young Political Leader: യുവ രാഷ്ട്രീയ നേതാവിനെപ്പറ്റിയുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി റിനി ആൻ ജോർജ്. കൃത്യമായ സൂചനയാണ് റിനി നൽകിയത്.
മോശം അനുഭവമുണ്ടായെന്ന് ആരോപിച്ച യുവ രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി റിനി ആൻ ജോർജ്. ആരാണ് യുവനേതാവെന്ന ചോദ്യത്തോടും ഏതാണ് രാഷ്ട്രീയ പാർട്ടി എന്ന ചോദ്യത്തോടും പ്രതികരിക്കാൻ തയ്യാറായെങ്കിലും ആരാണ് ഇതെന്നതിൽ കൃത്യമായ സൂചനയാണ് റിനി ആൻ ജോർജ് നൽകിയത്.
മൂന്നര വർഷം മുൻപാണ് തനിക്ക് മോശമായ അനുഭവങ്ങൾ ഉണ്ടായതെന്ന് റിനി ആൻ ജോർജ് പറഞ്ഞു. യുവനേതാവിൻ്റെ പേരെന്താണ് എന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർ തയ്യാറായില്ല. പലതവണ പല തരത്തിൽ മാധ്യമപ്രതിനിധികൾ ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. ‘ഹൂ കെയേഴ്സ്’ എന്ന ആറ്റിറ്റ്യൂഡുള്ള യുവനേതാവിൽ നിന്നാണ് ഈ അനുഭവമുണ്ടായതെന്ന് പലതവണ റിനി ആവർത്തിച്ചുപറഞ്ഞു. അടുത്തിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ സമാനമായ ആരോപണമുയർന്നിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു. ഇക്കാര്യം മുൻനിർത്തി രാഹുൽ മാങ്കൂട്ടത്തിലാണോ എന്ന ചോദ്യമുയർന്നെങ്കിലും റിനി മറുപടി പറയാൻ തയ്യാറായില്ല.
നേതൃത്വത്തോട് താൻ ഇതേപ്പറ്റി പരാതിപറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. യുവനേതാവിന് വീണ്ടും സ്ഥാനമാനങ്ങൾ ലഭിച്ചു. ഈ യുവനേതാവിൻ്റെ പ്രസ്ഥാനത്തിലെ പലരുമായും തനിക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പേര് പറയാൻ ബുദ്ധിമുട്ടാണ്. സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ ഇങ്ങനെയായിരുന്നു ആറ്റിറ്റ്യൂഡ്. മോശം രീതിയിൽ മെസേജ് അയച്ചപ്പോൾ ഞെട്ടിപ്പോയി. അത് പ്രതീക്ഷിച്ചിരുന്നില്ല. ‘ഫൈവ് സ്റ്റാർ ഹോട്ടലിൽ റൂമെടുക്കാം, വരണമെന്ന് പറഞ്ഞപ്പോൾ’ താൻ അയാളെ ഫയർ ചെയ്തു. എന്നിട്ട് ഉപദേശിച്ചു. അപ്പോൾ ‘പ്രമാദമായ സ്ത്രീപീഡനക്കേസുകളിൽ പെട്ട രാഷ്ട്രീയനേതാക്കൾക്ക് എന്ത് സംഭവിച്ചു’ എന്ന് ചോദിച്ചു. സമൂഹമാധ്യമങ്ങളിലൊക്കെ ഈ വ്യക്തിയെപ്പറ്റി പരാമർശം വന്നിരുന്നു. ഹൂ കെയേഴ്സ്. അതാണ്.
മൂന്നര വർഷം മുൻപായിരുന്നു ആദ്യ സന്ദേശം. അവസാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മെസേജ് ചെയ്തത്. അയാളിൽ നിന്ന് പീഡനം നേരിട്ടവർ മുന്നോട്ടുവരണം. തനിക്ക് പീഡനം നേരിട്ടിട്ടില്ല. ഈ വ്യക്തിക്ക് ഒരു സംരക്ഷണ സംവിധാനമുണ്ട്. ഇതിനെതിരെ പരാതിനൽകുമെന്ന് പറഞ്ഞപ്പോൾ ‘പോയി പറയ്’ എന്നാണ് ഇയാൾ പറഞ്ഞത്.