Sabari Rail Project: ഇടുക്കി ജില്ലയിൽ ആദ്യമായി ഒരു റെയിൽവേ സ്റ്റേഷൻ, ഭൂവുടമകൾക്ക് ആശ്വാസം, ശബരി പദ്ധതി ഒരു ശാപമോക്ഷമോ?
Sabari Rail Project Kerala Benefits: ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ കിഴക്കൻ മേഖലയുടെ സാമ്പത്തിക പുരോഗതിക്കും ശബരി റെയിൽ കരുത്തേകും.

Representational Image
തിരുവനന്തപുരം: മധ്യകേരളത്തിലെ മലയോര ജനതയുടെ മൂന്ന് പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭസമാപ്തി. അങ്കമാലി മുതൽ എരുമേലി വരെയുള്ള 111 കിലോമീറ്റർ ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് പുതുജീവൻ ലഭിച്ചിരിക്കുകയാണ്.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു റെയിൽവേ പദ്ധതിയുടെ ചെലവ് പൂർണ്ണമായും ഒരു സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. 1997-98 ബജറ്റിൽ വിഭാവനം ചെയ്ത ഈ പദ്ധതി, ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിയതിനെത്തുടർന്ന് ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഇടുക്കിയുടെ ആദ്യ റെയിൽവേ കവാടം
ശബരി റെയിൽ യാഥാർത്ഥ്യമാകുന്നതോടെ ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ തൊടുപുഴയിൽ നിലവിൽ വരും. വെങ്ങല്ലൂർ-കോലാനി ബൈപ്പാസിന് സമീപമാണ് സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ഇത് ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും.
Also read – റെയിൽവേ അറിഞ്ഞില്ലേ കേരളത്തിൽ കാസർഗോഡ് ഉള്ളത്? ട്രെയിനിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേട്
“മൂന്നാർ, തേക്കടി, വാഗമൺ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ ഈ പാത സഹായിക്കും. കൂടാതെ, അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്ക് വണ്ടിപ്പെരിയാർ വഴി പുല്ലുമേട്ട് കാനനപാതയിലൂടെ സന്നിധാനത്തെത്താൻ മൂന്ന് മണിക്കൂർ മതിയാകും.”
ഭൂമി വിട്ടുനൽകിയ ഉടമകൾക്ക് വലിയ ആശ്വാസമാണ് സർക്കാരിന്റെ വകയായി നൽകുന്ന സാമ്പത്തിക സഹായം. ഭാവിയിൽ ഈ പാത തിരുവനന്തപുരം വരെ നീട്ടുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ കിഴക്കൻ മേഖലയുടെ സാമ്പത്തിക പുരോഗതിക്കും ശബരി റെയിൽ കരുത്തേകും.