Sabari rail Project: ശബരിപാതയ്ക്കായി സ്ഥലമേറ്റെടുപ്പോ? എരുമേലി ടെർമിനൽ സ്റ്റേഷനാകും, പാലായിൽ വീണ്ടും ഓഫിസ് തുറക്കുന്നു
Sabari Railway Project latest details: പദ്ധതി അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് 2021 മേയ് 31-നായിരുന്നു പാലായിലെ സ്പെഷൽ തഹസിൽദാർ ഓഫിസ് നിർത്തലാക്കിയത്. അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരെ മാതൃ വകുപ്പുകളിലേക്കു തിരിച്ചയച്ചിരുന്നു.
കോട്ടയം: ദശാബ്ദങ്ങളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി പാത യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ വീണ്ടും സ്ഥലമേറ്റെടുപ്പ് ഓഫിസ് തുറക്കാൻ നടപടി ആരംഭിച്ചു. നേരത്തെ പ്രവർത്തിച്ചിരുന്ന പാലാ സിവിൽ സ്റ്റേഷനിൽത്തന്നെ ഓഫിസ് സജ്ജമാക്കാനാണ് തീരുമാനം. ഇതിനായി സിവിൽ സ്റ്റേഷനിൽ സ്ഥലസൗകര്യമുണ്ടോ എന്നന്വേഷിച്ച് കലക്ടറേറ്റിൽ നിന്നു കത്തു നൽകിക്കഴിഞ്ഞു.
പദ്ധതി അനിശ്ചിതത്വത്തിലായതിനെത്തുടർന്ന് 2021 മേയ് 31-നായിരുന്നു പാലായിലെ സ്പെഷൽ തഹസിൽദാർ ഓഫിസ് നിർത്തലാക്കിയത്. അന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരെ മാതൃ വകുപ്പുകളിലേക്കു തിരിച്ചയച്ചിരുന്നു. എന്നാൽ, സംസ്ഥാന സർക്കാർ പദ്ധതിയുടെ 50% ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചതോടെയാണ് (ഏകദേശം 1900 കോടി രൂപ) പദ്ധതിക്ക് വീണ്ടും വേഗത കൈവന്നത്.
നിലവിലെ അവസ്ഥ
ജില്ലയിൽ ഇതുവരെ 6 കിലോമീറ്റർ ദൂരം മാത്രമാണ് കല്ലിട്ടു തിരിച്ചിട്ടുള്ളത്. പാലാ–തൊടുപുഴ റോഡിലെ ഐങ്കൊമ്പിലുള്ള നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് നിലവിൽ കല്ലിട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പിന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
എരുമേലി പ്രധാന ടെർമിനൽ
അങ്കമാലി–എരുമേലി പാത പൂർത്തിയാകുമ്പോൾ എരുമേലി ഒരു പ്രധാന ടെർമിനൽ സ്റ്റേഷനായി മാറും. ട്രെയിനുകൾ യാത്ര അവസാനിപ്പിക്കുന്നതും ഇവിടെ നിന്നാരംഭിക്കുന്നതുമായിരിക്കും. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള വിപുലമായ സംവിധാനങ്ങളും എരുമേലിയിൽ ഒരുക്കും. രാമപുരം (ഐങ്കൊമ്പ്), പാലാ (അമ്പാറ – പാലാ–ഈരാറ്റുപേട്ട റോഡ്), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നീ അഞ്ച് സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ശബരിമല തീർത്ഥാടകർക്കും മധ്യതിരുവിതാംകൂറിലെ മലയോര മേഖലയിലുള്ളവർക്കും ഗതാഗത സൗകര്യം ഏറെ സുഗമമാകും.