Sabarimala Gold Plating Controversy: സ്വർണപാളി വിവാദം; നേരറിയാൻ പ്രത്യേക അന്വേഷണ സംഘം
Sabarimala Gold Plating Controversy: വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് എസ്‌പി സുനിൽകുമാർ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

Kerala High court
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ സത്യം കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ഹൈക്കോടതി. സ്വർണപ്പാളികൾ ആർക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് ജസ്റ്റിസ് എ. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളുടെ സ്വർണപ്പാളിക്ക് എന്തുപറ്റിയെന്ന് കണ്ടെത്താൻ നിയമിച്ച അന്വേഷണ സംഘത്തിന് ക്രൈബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് നേതൃത്വം നൽകും. അന്വേഷണസംഘം കോടതിയുടെ മാത്രം നിയന്ത്രണത്തിലായിരിക്കും.
ALSO READ: സ്വർണപ്പാളി വിവാദം; സമരത്തിലേക്ക് കോൺഗ്രസ്, മേഖലാജാഥകൾ സംഘടിപ്പിക്കും
ആറ് ആഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് നിർദ്ദേശം. കുറ്റകൃത്യം ഉറപ്പായാൽ കേസ് രജിസ്റ്റർ ചെയ്യണം, ബന്ധപ്പെട്ട കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് അനുമതി തേടണം, ദ്വാരപാലക പീഠം സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ സ്മാർട്ട് ക്രിയേഷൻസ് നിർദേശിച്ചതിൽ വിശദ അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു.
അതേസമയം, വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ വിജിലൻസ് എസ്‌പി സുനിൽകുമാർ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. വെള്ളിയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കും. അതിനകം സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണപ്പാളികളും 2019-ലും ഇപ്പോഴും എടുത്ത ഫോട്ടോകളടക്കം പരിശോധിക്കാനും കോടതി വിജിലൻസിന് അനുമതി നൽകി.