Sabarimala Gold Theft: ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം മുറുകുന്നു; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്
Unnikrishnan Potty Appear To SIT: ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എസ്ഐടിക്ക് മുന്നിലെത്തുന്നത്.

ജാമ്യം ലഭിച്ച് പുറത്തേക്കിറങ്ങുന്ന ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: വിവാദ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ വീണ്ടും ഹാജരാകും. കേസിൽ 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥ പ്രകാരം എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഇതനുസരിച്ചാണ് ഇന്ന് അദ്ദേഹം തിരുവനന്തപുരത്ത് എസ്ഐടിക്ക് മുന്നിലെത്തുന്നത്. കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമാണ് കോടതിയുടെ കർശന നിർദ്ദേശം.
ALSO READ: ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേയ്ക്ക്; ശബരിമല സ്വർണക്കൊള്ളക്കേസിൽ ജാമ്യം
കേസിൽ പ്രതിയായ തന്ത്രിയുടെ ജാമ്യഹർജിയെ ശക്തമായി എതിർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായുള്ള വിശദമായ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിക്കും. തന്ത്രിയുടെ ഹർജിയിൽ തിങ്കളാഴ്ച കോടതി വാദം കേൾക്കും. കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി 110 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇന്നലെ മോചിതനായത്. ജനുവരി 21-ന് ദ്വാരപാലക പാളി കേസിൽ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളായ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, സിപിഎം നേതാവ് പത്മകുമാർ എന്നിവരുടെ അറസ്റ്റ് നടന്നിട്ട് വരുന്ന 11ാം തീയതി 90 ദിവസം തികയും. ഈ കാലയളവിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ഇരുവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. ഉന്നത നേതാക്കൾക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതി പുറത്തിറങ്ങുന്നത്.