Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം
Murari Babu Bail: തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ നിന്നായി 4147 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ചു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം നൽകുകയായിരുന്നു.
കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.അനുകൂല ഉത്തരവ് പുറത്തുവന്നതോടെ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു.
അതേസമയം മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ അദ്ദേഹം ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്.
ALSO READ: ശബരിമല ദേവപ്രശ്‌ന വിധി ശ്രദ്ധേയമാകുന്നു; 2014-ലെ പ്രവചനങ്ങൾ സ്വർണ്ണക്കൊള്ളക്കേസോടെ ചർച്ചകളിൽ
ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പടി, ദ്വാരപാലക ശിൽപങ്ങൾ എന്നിവയിൽ നിന്നായി 4147 ഗ്രാം സ്വർണമാണ് നഷ്ടപ്പെട്ടത്. ഇതിൽ 474.96 ഗ്രാം സ്വർണം ബെല്ലാരിയിലെ ഗോവർധൻ്റെ പക്കൽ നിന്ന് കണ്ടെത്തി. ബാക്കി സ്വർണം എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല. അയ്യപ്പൻ്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളക്കാരായി മാറിയെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ രേഖകളിൽ നിന്ന് കൂട്ടക്കവർച്ച പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിജയ് മല്യയുടെ നേതൃത്വത്തിൽ സമർപ്പിച്ച സ്വർണപ്പാളികൾ അയ്യപ്പ വിഗ്രഹങ്ങളിലും കട്ടിളപ്പടിയിലും പൊതിഞ്ഞിരുന്നു. എന്നാൽ 2019ൽ ഇവ മാറ്റിയപ്പോൾ കൃത്യമായ അളവ് രേഖപ്പെടുത്തിയില്ലെന്നും കോടതി വിമർശിച്ചു.