Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്നുമുതൽ
Sabarimala Gold Theft Case: എവിടെയാണ് സാമ്പിളുകൾ അയക്കുക എന്ന കാര്യത്തിൽ കൃത്യത വരുത്തി ഈ മാസം 19ന് അറിയിക്കണമെന്നാണ് ഹൈക്കോടതിയിൽ നിർദ്ദേശം നൽകിയിരിക്കുന്നത്....
ശബരിമല സ്വർണ്ണ മോഷണക്കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് ആരംഭിക്കും. ഇതിനുവേണ്ടി എസ് ഐ ടി ഉദ്യോഗസ്ഥർ ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. സ്വർണ്ണം പൂശിയ പാളികളിൽ നിന്നും മറ്റു ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്നുദിവസത്തോളം നീണ്ടുനിൽക്കും എന്നാണ് സൂചന. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.എക്‌സ്റേ ഫ്‌ളൂറോസീൻസ് സ്‌പെക്ട്രോസ്‌കോപ്പി, ഐസിപി എംഎസ്, ഒഇഎസ് പരിശോധനകൾക്ക് വേണ്ടിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്.
മുംബൈയിലെ ബാബ ആറ്റോമിക് റിസർച്ച് സെന്റർ ജംഷെഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറി ഹൈദരാബാദിലെ ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് എന്നിവിടങ്ങളിൽ എത്തിച്ച് വിദഗ്ധമായ പരിശോധന നടത്തുക എന്നതാണ് നടപടിക്ക് പിന്നിൽ. ഇവയിൽ എവിടെയാണ് സാമ്പിളുകൾ അയക്കുക എന്ന കാര്യത്തിൽ കൃത്യത വരുത്തി ഈ മാസം 19ന് അറിയിക്കണമെന്നാണ് ഹൈക്കോടതിയിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് എൻ വാസുവിനെ കഴിഞ്ഞദിവസം ജാമ്യം ലഭിച്ചു. കൂടാതെ ശബരിമല സ്വരണ്ണ മോഷണക്കേസിൽ തിരുവാഭരണം മുൻകമ്മിഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിള പാളി കേസിൽ സ്വാഭാവികമായ ജാമ്യം തേടിയാണ് കെ എസ് ബൈജു അപേക്ഷ സമർപ്പിച്ചിരിക്കുന്നത് റിമാൻഡിൽ ആയി 90 ദിവസം പൂർത്തിയാവാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകിയത്. എന്നാൽ ദ്വാരപാലക കേസിൽ ഈ മാസം 25നാണ് ജാമ്യ ഹർജി സമർപ്പിക്കുക. റിമാന്റിൽ തുടരുന്ന സാഹചര്യത്തിൽ ഉടൻ ജയിൽ മോചിതൻ ആകാൻ സാധിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം.