Sabarimala Gold Scam: പഞ്ചലോഹ വിഗ്രഹങ്ങളടക്കം കടത്തി; ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും
Sabarimala Gold Theft Case Update: കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ അടക്കം അന്താരാഷ്ട്ര മാഫിയയ്ക്ക് കടത്തിയെന്നാണ് വ്യവസായി നൽകിയ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് മണിയെ ഇന്ന് ചോദ്യം ചെയ്യുന്നത്. വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണെന്നാണ് കണ്ടെത്തൽ.

Sabarimala Gold Scam
തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുമായി (Sabarimala Gold Theft) ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് സ്വദേശി ഡി മണിയെ പ്രത്യേക സംഘം ഇന്ന് ചോദ്യം ചെയ്യും. പ്രവാസി വ്യവസായിയുടെ ആരോപണത്തെ തുടർന്നാണ് മണിയെ ചോദ്യം ചെയ്യുന്നത്. ഡി മണിയെന്ന പേരിൽ വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകനെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ അടക്കം അന്താരാഷ്ട്ര മാഫിയയ്ക്ക് കടത്തിയെന്നാണ് വ്യവസായി നൽകിയ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് മണിയെ ഇന്ന് ചോദ്യം ചെയ്യുന്നത്. പഞ്ചലോഹവിഗ്രങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ആളാണ് ഡി മണിയെന്നാണ് ആരോപണം.
ALSO READ: പത്മനാഭസ്വാമി ക്ഷേത്രത്തെയും ഉന്നം വെച്ചു! കണ്ണുവെച്ചത് 1000 കോടിയിലേക്ക്
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നു. വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണെന്നാണ് കണ്ടെത്തൽ. ഡി മണിക്കെതിരെ മനുഷ്യക്കടത്തിനടക്കം കേസുകൾ നിലനിൽക്കുന്നുണ്ട്.
എ പത്മകുമാറും എൻ വാസുവും ദേവസ്വം ബോർഡ് പ്രസിഡന്റുമാരായിരുന്ന 2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതെന്നും വ്യവസായി അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. നിലവിൽ രണ്ട് പേരും സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായി ജയിലിലാണ്. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതിയിലെ ഹർജിയിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടിയിട്ടുണ്ട്.