വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ടു പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച രണ്ടു പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ചടയമംഗലം നിലമേൽ സ്വദേശി ഷാജി, ഭാര്യാ മാതാവ് റാഷിദ ബീവി എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച രണ്ടു പേര്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് സംശയം. ചടയമംഗലം നിലമേൽ സ്വദേശി ഷാജി (42), ഭാര്യാ മാതാവ് റാഷിദ ബീവി (58) എന്നിവരാണ് മരിച്ചത്. ഇന്നലെ വിഴിഞ്ഞത്തെ അസ്മാക്ക് ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. ഷാജിയുടെ ഭാര്യ (39) സജിമോൾ ചികിത്സയിലാണ്. സജിമോളുടെ ആരോഗ്യനില തൃപ്തികരമാണ്.
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് മീന്‍ വിഭവങ്ങളാണ് ഇവര്‍ കഴിച്ചത്. ആഹാരം കഴിച്ച് തിരിച്ചുവരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ നിലമേലിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു.
ഹോട്ടലില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഷാജി ഛര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഷാജിയുടെ രണ്ട് മക്കളും കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് വ്യക്തമല്ല.
Also Read: Doctors Strike: ഡോക്ടർമാരുടെ അനിശ്ചിതകാല സമരം തുടരുന്നു! രോഗികൾ ദുരിതത്തിൽ
എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോഴേക്കും ഷാജി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഷാജിക്ക് അലര്‍ജി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് സൂചന. മരണം ഭക്ഷ്യവിഷബാധ മൂലമാണോയെന്ന് സംശയത്തെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പ് ഹോട്ടലില്‍ പരിശോധന നടത്തും. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.
ഷാജിയുടെയും, റാഷിദ ബീവിയുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളേജുകളിലായി സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.