Ship Accidents in Kerala: ‘തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹത, സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ല’, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്
Ship Accidents in Kerala: എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: കേരള തീരത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ടെന്നും പ്രശ്നത്തെ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥക്കെതിരെ ജൂണ്‍ 11 ബുധനാഴ്ച സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എംഎൽഎ പറഞ്ഞു.
കൊച്ചി തീരത്തോട് ചേർന്ന് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ എം.എസ്.സി എല്‍സ-3 കപ്പല്‍ കമ്പനിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം തീരദേശ ജനതയോടും മത്സ്യത്തൊഴിലാളികളോടുമുള്ള വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിധം കപ്പലിലെ രാസവസ്തുക്കൾ അടക്കമുള്ള ചരക്കുകള്‍ കടലില്‍ കലരുകയും തീരത്തോട് ചേര്‍ന്ന് കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു സംഭവത്തിൽ തുടക്കം മുതലേ കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. അദാനിയുമായി ബന്ധമുള്ള കപ്പല്‍ കമ്പനിക്ക് വേണ്ടി കേസ് അട്ടിമറിക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തുകളിയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കപ്പല്‍ കമ്പനിക്കെതിരെ കേസെടുക്കുന്ന സ്വാഭാവിക നടപടി സര്‍ക്കാര്‍ അവഗണിക്കുകയാണ്. മുഖ്യമന്ത്രിയും കേന്ദ്ര ഷിപ്പിംഗ് വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ശ്യാം ജഗന്നാഥനും ചീഫ് സെക്രട്ടറി എ ജയതിലകിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന് തീരുമാനിച്ചത് ഗുരുതരമായ വീഴചയും കൊടും ചതിയുമാണ്. സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് സമരമുഖത്തേക്ക് ഇറങ്ങുമെന്നും സണ്ണി ജോസഫ് എംഎൽഎ വ്യക്തമാക്കി.