Thamarassery Churam Traffic: വയനാട്ടിലേക്ക് പോകുന്നവർ അറിയാൻ, താമരശ്ശേരി ചുരത്തിൽ വൻ നിയന്ത്രണം; ഈ സമയങ്ങളിൽ നോ-എൻട്രി
Thamarassery Churam Traffic Control: മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം കെഎസ്ആർടിസി ബസുകൾ, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടും.
വയനാട്: സംസ്ഥാനത്ത് കാലവർഷം കെടുതി കനക്കുന്ന സാഹചര്യത്തിൽ താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വാഹനങ്ങൾക്ക് കടുത്ത നിയന്ത്രണം. വലിയ മൾട്ടി ആക്‌സിൽ വാഹനങ്ങളുടെയും ഹെവി ഗുഡ്സ് വാഹനങ്ങളുടെയും ലോറികളുടെയും യാത്രയ്ക്കാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായിട്ടാണ് ഇത്തരത്തിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.
രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. മഴക്കാലം അവസാനിക്കുന്നത് വരെയോ അല്ലെങ്കിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെയോ നിരോധനം തുടരുമെന്നും അധികൃതർ അറിയിച്ചു. അതേസമയം കെഎസ്ആർടിസി ബസുകൾ, സ്വകാര്യ കാറുകളും ജീപ്പുകളും ടാക്സികളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, ആരോഗ്യ അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവ ഉൾപ്പെടെയുള്ള അവശ്യ സേവന വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടും.
ALSO READ: ഇന്നും അതിശക്തമായ മഴ; സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
പോലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്ത പ്രതികരണ വിഭാഗങ്ങൾ, സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു. ചുരത്തിലെ നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്. സാഹചര്യം പരിഗണിച്ച് ആവശ്യമായ സമയങ്ങളിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വലിയ വണ്ടികൾക്ക് ബദൽ റൂട്ടുകൾ
നിയന്ത്രണ സമയങ്ങളിൽ കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്കും തിരിച്ച് കർണാടക, മൈസൂരു ഭാഗങ്ങളിലേക്കും പോകേണ്ട വലിയ ചരക്ക് വാഹനങ്ങൾ ബദർ മാർഗമായികുറ്റ്യാടി ചുരം വഴിയോ പാലക്കാട്-നിലമ്പൂർ വഴിയോ പോകാവുന്നതാണ്. കോഴിക്കോട് നിന്ന് വരുന്ന ഭാരവാഹനങ്ങൾ കുറ്റ്യാടി-മാനന്തവാടി പാത വഴി വയനാട്ടിലേക്ക് പ്രവേശിക്കാവുന്നതാണ്. തെക്കൻ കേരളത്തിൽ നിന്നും മധ്യകേരളത്തിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് നിലമ്പൂർ-വഴിക്കടവ്-നാടുകാണി ചുരം വഴി ഗുണ്ടൽപേട്ടിലോ സുൽത്താൻ ബത്തേരിയിലോ എത്തിച്ചേരാനാകും. പകൽ സമയങ്ങളിൽ തുടർച്ചയായി 14 മണിക്കൂറോളമാണ് വലിയ വണ്ടികൾക്ക് ചുരത്തിൽ നോ-എൻട്രി ഏർപ്പെടുത്തിയിരിക്കുന്നത്.
പകൽ സമയങ്ങളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ താമരശ്ശേരി ചുരത്തിലെ ബ്ലോക്ക് വലിയ രീതിയിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും മൺസൂൺ കാലമായതിനാൽ ചുരത്തിൽ കനത്ത മഞ്ഞും ചെറിയ രീതിയിൽ മണ്ണിടിച്ചിലുനുമുള്ള സാധ്യതയുള്ളതിനാൽ സാധാരണ വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറച്ച്, കൃത്യമായ ട്രാഫിക് ലൈനുകൾ പാലിച്ച് മാത്രം ഡ്രൈവ് ചെയ്യുക. ഹെയർപിൻ വളവുകളിൽ വലിയ വണ്ടികൾ തിരിയുമ്പോൾ അവയ്ക്ക് മുൻഗണന നൽകാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഹെയർപിൻ വളവുകളിൽ അനാവശ്യമായി ഓവർടേക്ക് ചെയ്യാതിരിക്കുക. ചുരത്തിൽ എവിടെയും വാഹനം പാർക്ക് ചെയ്ത് കാഴ്ചകൾ കാണാനോ സെൽഫിയെടുക്കാനോ നിൽക്കരുത്. ഇത് കൂടുതൽ ബ്ലോക്ക് ഉണ്ടാകാൻ കാരണമാകും. വണ്ടിയുടെ ഇൻഡിക്കേറ്ററുകളും ഫോഗ് ലൈറ്റുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മഴക്കാലങ്ങളിൽ ഈ റൂട്ടിൽ യാത്ര ചെയ്യുക.
English Summary:
Heavy monsoon and to prevent accidents, ensure passenger safety and smooth traffic, strict restrictions have been imposed on Thamarassery Churam. Traffic Control affect the movement of large multi-axle vehicles, heavy goods vehicles, and articulated lorries.