Kollam: കൊല്ലത്ത് പതിമൂന്നുകാരന് മർദനം; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
Boy beaten up by mother and friend in Kollam: വിപിനെ സംഭവസ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടിയെ മർദിച്ചതിന് സൗമ്യയുടെ പേരിലും കേസെടുത്തു. മർദനമേറ്റ കുട്ടിയെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.

പ്രതീകാത്മക ചിത്രം
അഞ്ചൽ: കൊല്ലത്ത് പതിമൂന്നുകാരന് മർദനം. അമ്മയും ആൺസുഹൃത്തും ചേർന്നാണ് കുട്ടിയെ മർദിച്ചത്. മുത്തച്ഛനെയും ഇരുവരും ചേർന്ന് മർദിച്ചു. കുട്ടിയുടെ ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ അമ്മയുടെ സുഹൃത്ത് കോട്ടയം വട്ടുകുളം കല്ലൂപ്പറമ്പിൽ വിപിനെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയേയും കൂട്ടി മുത്തച്ഛൻ അമ്മ സൗമ്യ താമസിക്കുന്ന വീട്ടിലെത്തിയതായിരുന്നു. അവിടെ വച്ചാണ് സൗമ്യയും വിപിനും ചേർന്ന് കുട്ടിയേയും മുത്തച്ഛനെയും മർദിച്ചതെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് ഏരൂർ പോലീസ് സംഭവസ്ഥലത്തെത്തുകയും വിപിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടിയെ മർദിച്ചതിന് അമ്മ സൗമ്യയുടെ പേരിലും പോലീസ് കേസെടുത്തു. മർദനമേറ്റ കുട്ടിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുത്തച്ഛന് നിസ്സാര പരിക്കുണ്ട്.
കോഴിക്കോട് അമ്മ 5 വയസ്സുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
കാക്കൂര് പുന്നശ്ശേരിയിൽ അഞ്ചു വയസ്സുള്ള മകനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദ ഹർഷൻ ആണ് മരിച്ചത്. അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നാണ് പോലീസ് നിഗമനം. നന്ദഹർഷൻ മുത്തച്ഛന്റെ ഒപ്പമാണ് ഉറങ്ങിയിരുന്നത്. രാവിലെ 6:30 മണിയോടെയാണ് അമ്മയുടെ മുറിയിലേക്ക് പോയത്. ഈ സമയം കുഞ്ഞിനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം, അമ്മ തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ വിവരം പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചത്.
പോലീസ് എത്തിയപ്പോൾ കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു നന്ദഹർഷൻ. ഉടനെ തന്നെ നരിക്കുനി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജീഷ് ജോലിക്ക് പോയ സമയത്ത് ആയിരുന്നു സംഭവം. കേസിൽ അമ്മയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.