Thiruvalla Spa Assault Case: സ്പാ ബലാത്സംഗ കേസ്: ആസൂത്രിത ചതിയോ? സഹപ്രവർത്തകയിലേക്കും ആൺസുഹൃത്തിലേക്കും അന്വേഷണം
Thiruvalla Spa Assault Case Update: ആറ് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവർ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒളിവിലുള്ള മറ്റ് നാലു പ്രതികൾക്കായി തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പത്തനംതിട്ട: തിരുവല്ലയിൽ പട്ടാപകൽ സ്പായിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക്. കേസിലെ പ്രധാന പ്രതികൾ സംസ്ഥാനം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ആറ് പ്രതികളുള്ള കേസിൽ ഒന്നാം പ്രതി മരണ സുബിൻ, കൂട്ടുപ്രതി ബർലിൻ ദാസ് എന്നിവർ മാത്രമാണ് ഇതുവരെ പിടിയിലായത്. ഒളിവിലുള്ള മറ്റ് നാലു പ്രതികൾക്കായി തമിഴ്‌നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, കേസിൽ ഇരയായ പെൺകുട്ടി നൽകിയ പുതിയ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്നത്. ക്രൂര പീഡനത്തിന് സ്പായിലെ സഹപ്രവർത്തക ഒത്താശ ചെയ്തെന്ന് സംശയിക്കുന്നതായാണ് പെൺകുട്ടിയുടെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ സഹപ്രവർത്തകയിലേക്കും അവരുടെ ആൺസുഹൃത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിൻ്റെ നീക്കം. ഇവർ ക്വട്ടേഷൻ സംഘത്തിന് പെൺകുട്ടിയെ ചതിച്ചു നൽകിയതാണോ എന്ന കാര്യമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.
ALSO READ: തിരുവല്ല സ്പാ ബലാത്സംഗം: ഗുണ്ടകൾക്ക് ഒത്താശ കാക്കിപ്പടയോ? ഉന്നതതല അന്വേഷണം തുടങ്ങി
വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കാം എന്നതാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സ്പായിൽ അതിക്രമിച്ച് കയറിയ പ്രതികൾക്ക് തിരുവല്ലയിലെ ചില പോലീസുകാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണവും കേസിൽ ശക്തമാണ്. ഗുണ്ടാ സംഘങ്ങളിൽ നിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നുണ്ടെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. പീഡനവിവരം പുറത്തറിയാതിരിക്കാനും പ്രതികളെ രക്ഷിക്കാനും പ്രാദേശിക ഭരണകൂടത്തിലോ പോലീസിലോ ഉള്ളവർ ഇടപെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ് പറഞ്ഞു. സ്പായിലെത്തിയ പ്രതികൾ അമ്പതിനായിരം രൂപയോളം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കഴുത്തിൽ കത്തി വെച്ച് അതിക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകൾ പകർത്തി എന്നുമാണ് കേസ്. എന്നാൽ ബിസിനസിൽ തൻ്റെ എതിരാളികൾ നൽകിയ കൊട്ടേഷൻ ആണ് സംഭവത്തിന് പിന്നിലെന്നാണ് സ്പാ ഉടമയുടെ ആരോപണം.