Thiruvananthapuram: തുടർച്ചയായി കറണ്ട് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളടക്കം ലിഫ്റ്റിനുള്ളിൽ കുടുങ്ങി
Thiruvananthapuram Medical College Patients Trapped In Lift: ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇത്തരത്തിൽ ലിഫ്റ്റ് തകരായാറായി ആളുകൾ കുടുങ്ങിയത്. ഡോക്ടർമാർ അടക്കം ഇത്തരത്തിൽ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആറ് പേർ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ കുടുങ്ങി. രോഗികളും സഹായികളുമടക്കമുള്ള ആറ് പേരാണ് കുടുങ്ങിയത്. നിരവധി തവണ കറണ്ട് കട്ടായതാണ് ലിഫ്റ്റ് പ്രവർത്തന രഹിതമാകാൻ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ഒരു മണിക്കൂറോളമാണ് ആളുകൾ ലിഫ്റ്റിൽ കഴിയേണ്ടി വന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി താക്കോൽ ഉപയോഗിച്ച് ലിഫ്റ്റ് തുറന്ന് ആറുപേരെയും പുറത്തിറക്കുകയായിരുന്നു. പിന്നാലെ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റ് അടച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇത്തരത്തിൽ ലിഫ്റ്റ് തകരായാറായി ആളുകൾ കുടുങ്ങിയത്. ഡോക്ടർമാർ അടക്കം ഇത്തരത്തിൽ കുടുങ്ങിപ്പോയ അവസ്ഥയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതുവരെയും ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിച്ചിട്ടില്ല.
കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ 42 മണിക്കൂർ രോഗി കുടുങ്ങിയിരുന്നു. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായരാണ് ജൂലൈ 13ന് രാവിലെ 11.15 മുതൽ ജൂലൈ 15 രാവിലെ ആറ് മണി വരെ മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ കുടുങ്ങി പോയത്. ഈ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടിരുന്നു.