Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ; ശ്രീകാര്യം ഫ്ലൈഓവറിൽ KMRL-ന് മെല്ലപ്പോക്ക്
Thiruvananthapuram Metro, Sreekaryam Flyover Construction Delayed: തിരുവനന്തപുരം മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ശ്രീകാര്യം ഫ്ലൈഓവർ നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപരേഖ കരാർ കമ്പനിക്ക് ലഭ്യമാക്കാത്തതാണ് നിർമ്മാണം തുടങ്ങാൻ തടസ്സമാകുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം മെട്രോ പദ്ധതിയിലെ മെല്ലപ്പോക്ക് തലസ്ഥാന നിവാസികളെ നിരാശയിലാഴ്ത്തുകയാണ്. പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി (CMP) ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം വിശദീകരണം തേടിയിരുന്നു. ഔദ്യോഗിക നിലപാടിന് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം തേടിയത്. ഇതോടെ മെട്രോ പദ്ധതിയിൽ വീണ്ടും അനിശ്ചിതത്വം വന്നിരിക്കുകയാണ്.
ശ്രീകാര്യം ഫ്ലൈഓവറിൽ മെല്ലെപ്പോക്ക്
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ശ്രീകാര്യം ഫ്ലൈഓവർ നിർമാണം ഇതുവരെയും തുടങ്ങിയിട്ടില്ല. കരാർ കാലാവധി കഴിഞ്ഞിട്ടും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് രൂപരേഖ കരാർ കമ്പനിക്ക് ലഭ്യമാക്കാത്തതാണ് നിർമ്മാണം തുടങ്ങാൻ തടസ്സമാകുന്നത്. ശ്രീകാര്യത്തിൽ രണ്ടുവരി പാത ഫ്ലൈഓവർ നിർമ്മിക്കാനാണ് തീരുമാനമായത്.
2025 ജനുവരി 5ന് നിർമാണ ഉദ്ഘാടനം നടത്തി. ആ മാസം ഇരുപത്തിരണ്ടാം തീയതി കരാർ കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ കമ്പനിക്ക് നൽകിയിട്ടില്ല. ഇതോടെ പദ്ധതിക്ക് അധിക ചെലവ് വരുമെന്നതിൽ ഉറപ്പായിരിക്കുകയാണ്. അതേസമയം, തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കാലതാമസം ഇല്ലാത്താക്കാൻ സർക്കാർ ഇടപ്പെടണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
ALSO READ: ജനസംഖ്യ വില്ലനായി, സിഎംപി പുതുക്കുമോ? തിരുവനന്തപുരം മെട്രോ വൈകും!
സിഎംപി എവിടെ?
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സർക്കാറിലേക്ക് സമഗ്ര മൊബിലിറ്റി പ്ലാൻ കൈമാറിയെന്ന രീതിയിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, കഴിഞ്ഞ എട്ട് മാസത്തിലേറെയായി സർക്കാർ ആവശ്യപ്പെട്ടിട്ടും പുതുക്കിയ സിഎംപി രേഖ നൽകാൻ കെഎംആർഎൽ തയ്യാറായിരുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
നിലവിൽ കെഎംആർഎൽ സമർപ്പിച്ചിരിക്കുന്ന സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്.
ഭൂഗർഭ ഭാഗം ഉൾപ്പെടുത്താതെ പൂർണമായും ഉയർന്ന ഇടനാഴിയായിട്ടാണ് നിലവിൽ ഡിപിആർ വിഭാവനം ചെയ്തിരിക്കുന്നത്. ഗതാഗത തടസ്സം കുറയ്ക്കുന്നതിനുള്ള നടപടികൾ ഉൾപ്പെടുത്തി അലൈൻമെന്റ് ആസൂത്രണം ചെയ്തിട്ടുണ്ട്. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെ 31 കിലോമീറ്ററിലാണ് മെട്രോ ഒരുങ്ങുന്നത്. 27 സ്റ്റേഷനുകളാണ് ഒരുക്കുക. ഇടനാഴിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് വന്നേക്കും. പാപ്പനംകോട്, ആനയറ എന്നിവിടങ്ങളിൽ ഇന്റർമോഡൽ സൗകര്യങ്ങളും കഴക്കൂട്ടത്ത് പ്രത്യേക മെട്രോ റെയിൽ യാർഡും നിർദേശിച്ചിട്ടുണ്ട്.
English Summary:
Thiruvananthapuram Metro Updates, Construction of the Sreekaryam flyover, planned as part of the preparatory works for the Thiruvananthapuram Metro project, has not yet begun. The delay is reportedly due to Kochi Metro Rail Limited not providing the required design to the contractor even after the contract period has expired.