AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Kalolsavam: കൗമാരകലാ പൂരത്തിന് നാളെ കൊടിയേറും! മാറ്റുരയ്ക്കുക 12,000-തോളം പേർ; സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും

63rd Kerala School Kalolsavam: മത്സരാർത്ഥിരകൾക്ക് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്.

Kerala School Kalolsavam: കൗമാരകലാ പൂരത്തിന് നാളെ കൊടിയേറും! മാറ്റുരയ്ക്കുക 12,000-തോളം പേർ; സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും
Kerala School KalolsavamImage Credit source: Social Media
Athira CA
Athira CA | Updated On: 03 Jan 2025 | 07:19 AM

തിരുവനന്തപുരം: 14 ജില്ലകളിൽ നിന്നായി 12,000-തോളം മത്സരാർത്ഥികൾ. കൂട്ടിന് അധ്യാപകരും രക്ഷിതാക്കളും ​ഗുരുക്കന്മാരും. ലോകത്തിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഒരുങ്ങി തലസ്ഥാനം. 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര ഇന്ന് ജില്ലയിൽ എത്തിച്ചേരും. വൈകുന്നേരം 5 മണിയോടെ പി.എം.ജി. യിൽ എത്തിച്ചേരുന്ന ഘോഷയാത്രയിൽ മന്ത്രി വി ശിവൻ കുട്ടി സ്വർണകപ്പ് ഏറ്റുവാങ്ങും.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിരുവനന്തപുരം എസ്.എം.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 10 മുതൽ ആരംഭിക്കും. 7 കൗണ്ടറുകളിലായി 14 ജില്ലകൾക്കും പ്രത്യേകം രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരാർത്ഥികൾക്കായി
പ്രത്യേകം ഹെൽപ്പ് ഡെസ്‌ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

നാളെ (ജനുവരി 4)-ന് തിരുവനന്തപുരം കലസ്ഥാനമായി മാറും. മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക.  സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാർ ഉൾപ്പെടെ 29 മുഖ്യാതിഥികൾ പങ്കെടുക്കും. ജനുവരി 8-ന് വൈകിട്ട് 5 ന് സ്‌കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം  ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഔപചാരിക ഉദ്ഘാടനത്തിന് ശേഷം ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവ സ്വാഗത ഗാനം അരങ്ങേറും. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന്  അവതരിപ്പിക്കും. വയനാട്  വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തവും ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടനത്തിന് ശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും.

25 വേദികളാണ് 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിനായി സജ്ജമാക്കിയിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയമാണ് പ്രധാന വേദി. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പായി 1,000 രൂപ നൽകും. കലോത്സവത്തോട് അനുബന്ധിച്ച് സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും നടക്കും. സംസ്‌കൃതോത്സവം ഗവ. മോഡൽ എച്ച്.എസ്.എസ്., ഗവ. മോഡൽ എൽ.പി.എസ്. തൈയ്ക്കാട് എന്നീ സ്‌കൂളുകളിലും അറബിക് കലോത്സവം ശിശു ക്ഷേമ സമിതി ഹാൾ തൈയ്ക്കാട്, ഗവ. മോഡൽ എച്ച്.എസ്.എസ്. തൈയ്ക്കാട്  എന്നീ വേദികളിലുമാണ്  നടക്കുന്നത്.കലോത്സവ ചരിത്രത്തിൽ ആദ്യമായി മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവ അരങ്ങേറും.

പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്തിലാണ് മത്സരാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്.
മത്സരാർത്ഥിരകൾക്ക് പ്രാഥമിക ചികിത്സ ഉറപ്പുവരുത്തുന്നതിനായി ഡോക്ടർമാരുടെ സേവനവും, ആംബുലൻസും എല്ലാ വേദികളിലും സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ള സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്കായി ഹരിത കർമ്മസേനയുടെ സേവനം വേദികളിൽ ലഭ്യമാകും.

Follow Us