Malakkappara Wild Elephant Attack: ഉറക്കത്തിനിടെ വീട് തകർത്ത് ആക്രമണം; മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു
Thrissur Malakkappara Wild Elephant Attack: മേരിയും മകളും വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തുടർന്ന് മേരിയും മകളും വീട്ടിൽനിന്ന് ഇറങ്ങി ഓടി. എന്നാൽ കാട്ടാന ഇവരെ പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചിരുന്നു.
തൃശ്ശൂർ: മലക്കപ്പാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചു. മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിച്ചിരുന്ന മേരി (75) ആണ് ആക്രമണത്തിൽ മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളിൽ കിടന്നുറങ്ങുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. തുടർന്ന് മേരിയും മകളും വീട്ടിൽനിന്ന് ഇറങ്ങി ഓടി. എന്നാൽ കാട്ടാന ഇവരെ പിന്തുടർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചിരുന്നു. ഉപ്പുകുളം ചോലമണ്ണ് സ്വദേശി ഉമ്മർ വാരിപ്പറമ്പൻ (65) ആണ് മരിച്ചത്. കാട്ടാന ആക്രമണത്തിലാണ് ഉമ്മർ കൊല്ലപ്പെട്ടതെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിരുന്നു. റബർ തോട്ടത്തിൽ ജോലിക്ക് പോയ ഉമ്മറിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വൈകുന്നേരത്തോടെയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരന്തരം വന്യജീവി ആക്രമണം നടക്കുന്ന പ്രദേശമാണ് ഇതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഇപ്പോൾ മൂന്നാം തവണയാണ് വന്യജീവി ആക്രമണത്തിൽ ജീവൻ പൊലിയുന്നത്. മലപ്പുറം കാളികാവിന് സമീപം കഴിഞ്ഞ വ്യാഴാഴ്ച കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കല്ലാമൂല സ്വദേശി ഗഫൂർ അലി (44) ആണ് മരിച്ചത്. അടയ്ക്കാക്കുണ്ട് റാവുത്തൻകാട് മലയിലെ റബ്ബർത്തോട്ടത്തിൽ വച്ചാണ് ഗഫൂറിനെ കടുവ ആക്രമിച്ചത്.
കടുവ ഗഫൂറിനുമേൽ ചാടിവീണ് ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്തിന് പിന്നിൽ കടിച്ച് വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് വിവരം. സഹതൊഴിലാളി നോക്കിനിൽക്കെയാണ് ദാരുണമായ സംഭവം നടക്കുന്നത്.