Vandanam Medical College Surgical Error: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവ്; കൂടുതൽ പേരെ പ്രതി ചേർക്കും
Vandanam Medical College Surgical Error: നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു...

Usha Joseph
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയിൽ വയറിൽ കത്രിക ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്ന് പോലീസ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ ഷാഹിദയും നഴ്സിംഗ് ഓഫീസർ പി എസ് ധന്യയും കേസിൽ പ്രതികളാകും. അതേസമയം കഴിഞ്ഞ ദിവസമാണ് ഉഷയുടെ വയറ്റിൽ നിന്നും ഉപകരണം പുറത്തെടുത്തത്. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സ് നാളെ ഫോറൻസിക് പരിശോധനയ്ക്ക് വേണ്ടി അയയ്ക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഉഷ ജോസഫിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.
കേസിൽ നിലവിൽ ഏക പ്രതി ഡോക്ടർ ലളിതാംബിക കരുണാകരനാണ്. ഇവരെ ഉടനെ ചോദ്യം ചെയ്യും. എന്നാൽ പുറത്തെടുത്ത ആർട്ടറി ഫോർസെപ്സിന്റെ കാലപ്പഴക്കം കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. ശസ്ത്രക്രിയ നടത്തുമ്പോൾ ഡോ. ലളിതാംബിക കരുണാകരന്റെ കീഴിൽ ഒമ്പതംഗ സംഘമാണ് ഉണ്ടായിരുന്നത്. സീനിയർ റസിഡന്റ് ഡോ.ഭാർഗവി, ജൂനിയർ റസിഡന്റ് ഡോ.ഗ്രീഷ്മ, ശസ്ത്രക്രിയ നടത്താൻ ഡോ. ജെ ഷാഹിദയുടെ സഹായികളായി ഉണ്ടായിരുന്നത്.
കൂടാതെ നഴ്സിങ് ഓഫീസർ പി എസ് ധന്യ, ഓപ്പറേഷൻ തീയേറ്ററിന്റെ ചുമതലയുള്ള സീനിയർ നഴ്സിങ് ഓഫീസർമാരായ സിമി, മഞ്ജു എന്നിവരും സംഘത്തിൽ ഉൾപ്പെടും. ഡോക്ടർമാരായ ബിബി, ജയശ്രീ, ഹരികൃഷ്ണൻ എന്നിവരാണ് അനസ്തേഷ്യക്ക് നേതൃത്വം നൽകിയവർ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മുഴുവൻ ആരോഗ്യ പ്രവർത്തകരുടെയും വിവരങ്ങൾ പൊലീസ് ശേഖരിച്ചതായാണ് വിവരം. ഉഷ ജോസഫിന്റെ കേസ് ഷീറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.