VS Achuthanandan Health Update: ആരോഗ്യനിലയിൽ മാറ്റമില്ല; വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ
VS Achuthanandan Health Latest Update: കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നത്. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു.
തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. നിലവിൽ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നത്. അതേസമയം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടെന്നും ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി അവലോകനം ചെയ്യാൻ മെഡിക്കൽ ബോർഡ് ഇന്നും യോഗം ചേരും. ഉച്ചക്ക് മുൻപ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഎസ് അച്യുതാനന്ദനെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി സന്ദർശിച്ചിരുന്നു. ആരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡോക്ടർമാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് മുഖ്യമന്ത്രി പോയത്. ഗവർണർ രാജേന്ദ്ര ആർലേകർ വിഎസിനെ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ആരോഗ്യ പ്രശ്നങ്ങൾ മൂലം തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ അരുൺ കുമാറിന്റെ വീട്ടിൽ ഏറെ നാളായി വിശ്രമ ജീവിത്തതിലായിരുന്നു വിഎസ്. കേരള രാഷ്ട്രീയത്തിൽ മറക്കാനാവത്ത സമ്പാവനകൾ നൽകിയ വ്യക്തിയാണ് വിഎസ്.
2006 ൽ കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി എസ് അച്യുതാനന്ദൻ.