Wayanad Rehabilitation: വയനാട് പുനരധിവാസം; 529.50 കോടി പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം
Wayanad Mundakkai Chooralmala Rehabilitation: ഉരുൾപ്പൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ നിർമ്മാണം, സ്കൂളിൻ്റെ നവീകരണം, റോഡ് നിർമ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാർ അനുവദിച്ച പണം ചിലവഴിക്കാവുന്നതാണ്. കൂടാതെ വയനാട് ടൗൺഷിപ്പിനായും പണം വിനിയോഗിക്കാവുന്നതാണ്.

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശമായ മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 529.50 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. 529.50 കോടി രൂപയുടെ പലിശ രഹിത വായ്പയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 16 പുനർ നിർമ്മാണ പദ്ധതികൾക്കായാണ് ഇപ്പോൾ പലിശ രഹിത വായ്പയെന്നോണം കേന്ദ്രസർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
ഉരുൾപ്പൊട്ടലിൽ തകർന്ന കെട്ടിടങ്ങളുടെ നിർമ്മാണം, സ്കൂളിൻ്റെ നവീകരണം, റോഡ് നിർമ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കായി സർക്കാർ അനുവദിച്ച പണം ചിലവഴിക്കാവുന്നതാണ്. കൂടാതെ വയനാട് ടൗൺഷിപ്പിനായും പണം വിനിയോഗിക്കാവുന്നതാണ്. ഈ സാമ്പത്തിക വർഷം തന്നെ മേൽപ്പറഞ്ഞവയുടെ നിർമ്മാണം തുടങ്ങണമെന്നാണ് സർക്കാർ നിബന്ധന.
കേന്ദ്രം നൽകിയിരിക്കുന്ന വായ്പയ്ക്ക് പലിശ നൽകേണ്ടതില്ലെന്നതാണ് പ്രത്യേകത. സംസ്ഥാനങ്ങൾക്കുള്ള മൂലധന നിക്ഷേപ സഹായത്തിലാണ് ഇപ്പോൾ നൽകിയിരിക്കുന്ന വായ്പ അനുവദിച്ചിരിക്കുന്നത്. 529.50 കോടിയുടെ തിരിച്ചടവിന് 50 വർഷത്തെ സാവകാശമാണ് സംസ്ഥാനത്തിന് സർക്കാർ നൽകിയിട്ടുള്ളത്.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി 2000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. എന്നാൽ സംസ്ഥാന ബജറ്റിൽ 750 കോടിയാണ് വയനാട് പുനരധിവാസത്തിനായി പ്രഖ്യാപിച്ചത്. 1202 കോടിയായിരുന്നു വയനാട്ടിലെ ദുരിതാഘാതം.
വയനാട്ടിലെ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി നിർമ്മിക്കുന്ന ടൗൺഷിപ്പുകളിൽ കൽപറ്റയിലെ ടൗൺഷിപ്പിൽ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചിരുന്നു. കൽപറ്റയിൽ 467, നെടുമ്പാലയിൽ 266 എന്നിങ്ങനെ പാർപ്പിട യൂണിറ്റുകൾ നിർമിക്കാനാണ് പദ്ധതി. ഇതിന് ഏകദേശം 632 കോടി രൂപയാണ് ചെലവ് വരിക.