Online Job Fraud: ടെലഗ്രാമിലൂടെ വൻ തട്ടിപ്പ്; 33 ലക്ഷം തട്ടിയെടുത്ത് നിയമ വിദ്യാർത്ഥി
Telegram Online Job Fraud: തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വയനാട് സൈബർ പോലീസ് ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ താനൂർ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു.
വയനാട്: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ (Online Job Fraud) ഒരാൾ കൂടി പിടിയിൽ. 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ബംഗളൂരുവുലെ സ്വകാര്യ ലോ കോളേജിലെ നിയമ വിദ്യാർത്ഥിയായ മലപ്പുറം താനൂർ സ്വദേശി താഹിറാണ് (32) പിടിയിലായിരിക്കുന്നത്. വയനാട് സൈബർ പോലീസ് സംഘമാണ് താഹിറിനെ താനൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ടെലഗ്രാമിലൂടെ പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാം എന്ന പരസ്യം നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. വെള്ളമുണ്ട സ്വദേശിയിൽ നിന്ന് 2024 ഫെബ്രുവരിയിൽ പണം തട്ടിയ കേസിലാണ് അറസ്റ്റ്. നിലവിൽ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. പല ടാസ്‌കുകൾ നൽകി അതിലൂടെയെല്ലാം ലാഭം ലഭിച്ചതായി വ്യാജ ആപ്പുകളിലൂടെ കാണിച്ചാണ് പരാതിക്കാരനെ വലിയ സംഖ്യ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചത്.
ALSO READ: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് മലപ്പുറത്ത് നവവധുവിന് ക്രൂരപീഡനം
പരാതിക്കാരൻ പിന്നീട് ലാഭവും മുതലും പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും ഇവർ പണം ആവശ്യപ്പെട്ടത്. തുടർന്ന് തട്ടിപ്പാണെന്ന് മനസിലാക്കിയ പരാതിക്കാരൻ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച വയനാട് സൈബർ പോലീസ് ഇതേ കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ താനൂർ സ്വദേശിയായ ഫഹദിനെ പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് താഹിറും പ്രതിയാണെന്ന് മനസ്സിലായത്. പിന്നീട് പോലീസന്വേഷണം തനിക്കെതിരെയാണെന്ന് മനസിലാക്കിയ പ്രതി ഒളിവിൽ പോകുകയായിരുന്നു. എന്നാൽ മറ്റൊരു കേസിൽ കഴിഞ്ഞ മാസം താനൂർ പോലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. കാറിൽ യാത്ര ചെയ്യവെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
താഹിറിൻ്റെ കാറിൽ നിന്ന് 33 ഓളം എടിഎം കാർഡുകളും, പത്ത് ചെക്ക് ബുക്ക്, ബാങ്ക് പാസ്സ്ബുക്കുകളും, നാല് മൊബൈൽ ഫോണുകൾ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു. പിന്നീട് ഇയാൾ താനൂർ ഉള്ളതായ വിവരം ലഭിച്ച വയനാട് സൈബർ പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.