Malappuram domestic violence: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് മലപ്പുറത്ത് നവവധുവിന് ക്രൂരപീഡനം
Bride Attacked by Husband: ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ഷഹീനും ഭാര്യയും. ജിംനേഷ്യം പരിശീലകനാണ് ഇയാൾ.
മലപ്പുറം: ഭക്ഷണം എടുത്തു വയ്ക്കാൻ വൈകിയതിൻ്റെ പേരിൽ നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിലായി. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ സ്വദേശി മുഹമ്മദ് ഷഹീൻ (27) ആണ് പെരിന്തൽമണ്ണ പോലീസിൻ്റെ പിടിയിലായത്.
ഒക്ടോബർ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസം മുൻപ് പ്രണയിച്ച് വിവാഹിതരായവരാണ് ഷഹീനും ഭാര്യയും. ജിംനേഷ്യം പരിശീലകനാണ് ഇയാൾ. രാത്രി വീട്ടിലെത്തിയ ഷഹീൻ, ഭക്ഷണം എടുത്തു വയ്ക്കാൻ വൈകിയെന്ന് ആരോപിച്ച് ഭാര്യയുടെ തല ചുമരിൽ പിടിച്ച് ഇടിച്ചതായി പോലീസ് പറഞ്ഞു.
Also read – സീറ്റ് നിഷേധിച്ചു, ബിജെപി നേതാക്കൾ മോശമായി സംസാരിച്ചു! മഹിളാമോർച്ച പ്രവർത്തക ജീവനൊടുക്കാൻ ശ്രമിച്ചു
തലയ്ക്ക് പരിക്കേറ്റ യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
ഭാര്യയെ ഷഹീൻ നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി യുവതി മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, വിവാഹ സമയത്ത് യുവതിയുടെ വീട്ടുകാർ നൽകിയ ഏകദേശം 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അറസ്റ്റിലായ ഷഹീനെ കോടതി റിമാൻഡ് ചെയ്തു.