PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
PM Modi in Kochi Tomorrow: പ്രധാനമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കാൻ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിശ്ചിത കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
കൊച്ചി: കേരളത്തിന്റെ വികസന കുതിപ്പിന് പുതിയ വേഗം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. വികസന പദ്ധതികളുടെ സമർപ്പണത്തിനൊപ്പം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ ഔദ്യോഗിക പ്രചാരണത്തിനും പ്രധാനമന്ത്രി നാളെ കൊച്ചിയിൽ തുടക്കം കുറിക്കും. 10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലുമാണ് അദ്ദേഹം നിർവഹിക്കുന്നത്.
ഗതാഗതനിയന്ത്രണം ഇങ്ങനെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും റോഡ് ഷോയും പ്രമാണിച്ച് നാളെ കൊച്ചി നഗരത്തിൽ വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗതം ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് സിറ്റി പോലീസ് അറിയിച്ചു.
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് നിന്ന് തുടങ്ങി എംജി റോഡ് വഴിയുള്ള പ്രധാന പാതകളിൽ റോഡ് ഷോ സമയത്ത് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. തേവര, ഷിപ്പ്‌യാർഡ് ഭാഗങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ തിരിച്ചുവിടും. അഖില കേരള ധീവര സഭയുടെ സമ്മേളനം നടക്കുന്നതിനാൽ ഹൈക്കോടതി ജംഗ്ഷൻ, ഗോശ്രീ പാലം, മറൈൻ ഡ്രൈവ് ഭാഗങ്ങളിൽ ഗതാഗത കുരുക്കിന് സാധ്യതയുണ്ട്. ഈ ഭാഗങ്ങളിലൂടെയുള്ള വലിയ വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും.
Also Read – വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
പ്രധാനമന്ത്രി കടന്നുപോകുന്ന വഴികളിലും പരിസര പ്രദേശങ്ങളിലും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇവിടങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പോലീസ് നീക്കം ചെയ്യും. കൊച്ചി വിമാനത്താവളത്തിലേക്ക് പോകേണ്ടവരും അവിടെനിന്ന് വരുന്നവരും നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സമയം മുൻകൂട്ടി കണ്ട് യാത്ര തുടങ്ങണം. റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകുന്നവർക്കും ഈ നിർദ്ദേശം ബാധകമാണ്.
നഗരത്തിനകത്തേക്ക് പ്രവേശിക്കാതെ തൃശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇടപ്പള്ളിയിൽ നിന്നും വൈറ്റില വഴിയോ സീപോർട്ട്-എയർപോർട്ട് റോഡ് വഴിയോ തിരിഞ്ഞു പോകേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വൈറ്റില വഴി പോകുന്നതാണ് ഉചിതം.
എൻഡിഎയുടെ ശക്തിപ്രകടനം
എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. ബിഡിജെഎസ്, ട്വന്റി 20, നാഷണലിസ്റ്റ് കേരള കോൺഗ്രസ് തുടങ്ങി എൻഡിഎയിലെ പന്ത്രണ്ടോളം ഘടകകക്ഷികളുടെ നേതാക്കളും ചടങ്ങിൽ അണിനിരക്കും. എൽഡിഎഫ്-യുഡിഎഫ് ദുർഭരണത്തിനെതിരെ വികസനത്തിലൂന്നിയ രാഷ്ട്രീയമാണ് എൻഡിഎ മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രവർത്തകർക്കുള്ള നിർദ്ദേശം
പ്രധാനമന്ത്രിയുടെ പരിപാടികളിൽ പങ്കെടുക്കാൻ എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നായി എത്തുന്ന പ്രവർത്തകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിശ്ചിത കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയം പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാതെ നിയുക്ത പാർക്കിംഗ് ഗ്രൗണ്ടുകൾ ഉപയോഗിക്കേണ്ടതാണ്.
നാളെ, മാർച്ച് 11-ന് ഉച്ചയ്ക്ക് 2.15-ഓടെ എറണാകുളത്തു നടക്കുന്ന എൻഡിഎ റാലിയെ ഞാൻ അഭിസംബോധന ചെയ്യും എൽഡിഎഫിന്റെയും യുഡിഎഫിന്റെയും കൊള്ളയ്ക്കും ദുർഭരണത്തിനുമെതിരായി എൻഡിഎയുടെ സദ്ഭരണ അജൻഡ കരുത്തോടെ നിലകൊള്ളുന്നു. വികസനത്തിലൂന്നിയ രാഷ്ട്രീയത്തിൽ എൻഡിഎ ശ്രദ്ധ കേന്ദ്രീകരിക്കുകയും…
— Narendra Modi (@narendramodi) March 10, 2026
നാളെ, മാർച്ച് 11-ന് എറണാകുളത്തെയും തിരുച്ചിറപ്പള്ളിയിലെയും പരിപാടികളിൽ പങ്കെടുക്കുന്നതിന്, കേരളത്തിലും തമിഴ്നാട്ടിലും എത്തുന്നതിനായി ഞാൻ കാത്തിരിക്കുകയാണ്.
കേരളത്തിൽ എത്തിയശേഷമുള്ള ആദ്യ പരിപാടി, അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ്. മത്സ്യത്തൊഴിലാളി ക്ഷേമത്തിനായി ഈ സംഘടന…
— Narendra Modi (@narendramodi) March 10, 2026