Obesity: ഇന്ത്യക്കാരിൽ 30 ശതമാനം ആളുകളും പൊണ്ണത്തടിക്ക് ഇരകളാകും; സിസിഎംബി പഠനം
CCMB Study About Obesity: 2035 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ പകുതിയിലധികം പേരും അമിതഭാരത്തിനോ പൊണ്ണത്തടിക്കോ ഇരയാകാമെന്നും വേൾഡ് ഒബസിറ്റി ഫെഡറേഷൻ മുന്നറിയിപ്പ് നൽകുന്നു. ജനിതകമായി എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ഇതിനെ ഒരുപരിധിവരെ ചെറുത്തുനിർത്തുന്നതായും പഠനം പറയുന്നു.
ഹൈദരാബാദ്: ജീവിതശൈലി തെറ്റിയാൽ നമ്മുടെ ആരോഗ്യ കീഴ്മേൽ മറിയും. അതിന് ഉദാഹരണമാണ് കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ കാണപ്പെടുന്ന പൊണ്ണത്തടി. നമ്മുടെ നാട്ടിൽ ആശുപത്രികൾ പെരുകുമ്പോൾ അത് വികസനമായാണ് കാണുന്നതെങ്കിലും, അതിന് പിന്നിലെ രഹസ്യമായ മാറ്റൊരു കാര്യം വർദ്ധിച്ചുവരുന്ന രോഗികളും രോഗാവസ്ഥയുമാണ്. മോശം ജീവതശൈലി നിങ്ങളെ കൊണ്ടെത്തിക്കുന്നത് മാറാരോഗത്തിലേക്കോ ഗുരതരമായ ആരോഗ്യ പ്രശ്നത്തിലേക്കോ ആണ്.
എന്നാൽ ഇപ്പോഴിതാ, മുതിർന്ന ജനിതകശാസ്ത്രജ്ഞനായ ഡോ. ഗിരിരാജ് രത്തൻ ചന്ദക്കിന്റെ നേതൃത്വത്തിൽ, സിഎസ്‌ഐആർ-സിസിഎംബി നടത്തിയ ഒരു പഠന റിപ്പോർട്ടാണ് ഏറെ ആശങ്കയുണർത്തുന്നത്. ഇന്ത്യയിലെ 30 ശതമാനം ആളുകളും പൊണ്ണത്തടിക്ക് ഇരകളാകുമെന്നാണ് പഠനം പറയുന്നത്. മൈസൂർ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള നാല് സംഘങ്ങളാണ് പഠനത്തിൽ ഉൾപ്പെട്ടിരുന്നത്. അതിൽ 20,000-ത്തിലധികം വ്യക്തികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജനിതകശാസ്ത്രവും ജീവിതശൈലിയും ഒന്നിച്ചാൽ എങ്ങനെയാണ് ജീവതകാലം മുഴുവൻ പൊണ്ണത്തടിയിലേക്ക് ഒരു വ്യക്തി എത്തുന്നതെന്ന് കണ്ടെത്തുകയായിരുന്ന പഠനത്തിൻ്റെ ലക്ഷ്യം. ജനിതകമായിട്ടുണ്ടാകുന്ന വ്യതിയാനം ചിലരിൽ പൊണ്ണത്തടിക്ക് സാധ്യത വർദ്ധിപ്പിക്കുമെന്നും എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനം പറയുന്നു.
ഇന്ത്യക്കാരിൽ മിക്കവരിലും അധിക പൊണ്ണത്തടി, കാണപ്പെടുന്നത് വയറിലും വിസറൽ ഭാഗത്തുമാണ്. 2035 ആകുമ്പോഴേക്കും ആഗോള ജനസംഖ്യയുടെ പകുതിയിലധികം പേരും അമിതഭാരത്തിനോ പൊണ്ണത്തടിക്കോ ഇരയാകാമെന്നും വേൾഡ് ഒബസിറ്റി ഫെഡറേഷൻ മുന്നറിയിപ്പ് നൽകുന്നു. ജനിതകമായി എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചാലും ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ഇതിനെ ഒരുപരിധിവരെ ചെറുത്തുനിർത്തുന്നതായും പഠനം പറയുന്നു.