Ambalappuzha Palppayam: പായസത്തിൽ മധുരം ചേർക്കും മുൻപ് വാസുദേവാ…. എന്നൊരു വിളിയുണ്ട്, അമ്പലപ്പുഴ പാൽപായസക്കഥ
Ambalappuzha Sri Krishnaswamy Temple: പായസത്തിന്റെ പാകം നോക്കാൻ കണ്ണനെ വിളിക്കുക മാത്രമല്ല അനുഗ്രഹം നിറയ്ക്കാനും കൂടിയുള്ള വിളിയാണ്. ഇനി ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ട്. ചെമ്പകശ്ശേരി രാജാവും ഭഗവാനുമായി ചതുരംഗം കളിച്ച വകയിലെ കടത്തിന്റെ കഥ.
ആലപ്പുഴ: അമ്പലപ്പുഴ പാൽപ്പായസം എന്ന് പറയുമ്പോൾ തന്നെ നാവിൽ വെള്ളം നിറയും. ആ മധുര ഓർമ്മയുമായി അമ്പലപ്പുഴ ഉണ്ണിക്കണ്ണനെ കാണാനെത്തിയാൽ പായസ മധുരം നുകരാം. കണ്ണന്റെ വികൃതി നിറഞ്ഞ കഥകളുടെ അന്തരീക്ഷത്തിൽ രാവിലെ തന്നെ മധുരത്തിന്റെ മണം നിറയും… അരിയും പാലുമെല്ലാം വെന്ത് പാകമായി ഒടുവിൽ മധുരം ചേർക്കാറാകുമ്പോൾ വാസുദേവാ……. എന്ന് നീട്ടിയൊരു വിളിയുണ്ട് ശ്രീകോവിലിലേക്കു നോക്കി.
പായസത്തിന്റെ പാകം നോക്കാൻ കണ്ണനെ വിളിക്കുക മാത്രമല്ല അനുഗ്രഹം നിറയ്ക്കാനും കൂടിയുള്ള വിളിയാണ്. ഇനി ഇതിനു പിന്നിൽ മറ്റൊരു കഥയുണ്ട്. ചെമ്പകശ്ശേരി രാജാവും ഭഗവാനുമായി ചതുരംഗം കളിച്ച വകയിലെ കടത്തിന്റെ കഥ. പുരാതന കാലത്ത് അമ്പലപ്പുഴ രാജ്യം ഭരിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് വലിയൊരു ചതുരംഗം പ്രേമി ആയിരുന്നു. ഒരു ദിവസം, ശ്രീകൃഷ്ണ ഭഗവാൻ ഒരു സന്യാസിയുടെ രൂപത്തിൽ രാജസദസ്സിൽ എത്തുകയും രാജാവിനെ ചതുരംഗം കളിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
Also read – അപ്പമാണോ പൊറോട്ടയാണോ ശരീരഭാരം കുറയ്ക്കാൻ നല്ലത്?
കളിയിൽ ജയിച്ചാൽ സമ്മാനമായി എന്ത് വേണമെന്ന് രാജാവ് ചോദിച്ചപ്പോൾ, സന്യാസിക്ക് പ്രത്യേക നിബന്ധനകളോടെ നെല്ലുവേണമെന്ന് ആവശ്യപ്പെട്ടു. ഈ ലളിതമായ ആവശ്യം കേട്ട രാജാവ് തെല്ല് അഹങ്കാരത്തോടെ അത് സമ്മതിച്ചു.
കളിയിൽ രാജാവ് തോൽക്കുകയും സന്യാസിക്ക് നെല്ല് അളന്നു നൽകാൻ തുടങ്ങുകയും ചെയ്തു. എന്നാൽ പറഞ്ഞ നിബന്ധനയ്ക്കൊത്തവിധം നെല്ല് നൽകാൻ രാജാവിന് കഴിഞ്ഞില്ല. തനിക്ക് പിണഞ്ഞ അബദ്ധം മനസ്സിലാക്കിയ രാജാവ് സന്യാസിയുടെ കാൽക്കൽ വീണ് മാപ്പ് അപേക്ഷിച്ചു.
അപ്പോൾ സന്യാസി ശ്രീകൃഷ്ണൻ്റെ (വാസുദേവൻ്റെ) രൂപം വെളിപ്പെടുത്തി. ഭഗവാൻ രാജാവിനോട് പറഞ്ഞു: “ഈ കടം ഒറ്റയടിക്ക് വീട്ടാൻ കഴിയില്ല. അതിനു പകരം, ദിവസവും ക്ഷേത്രത്തിൽ വരുന്ന ഭക്തർക്ക് പാൽപായസം സൗജന്യമായി നൽകുക. ആ കടം അങ്ങനെ കുറഞ്ഞു കുറഞ്ഞ് വന്നുകൊള്ളും എന്ന് അറിയിച്ചു.
ഭഗവാൻ്റെ നിർദ്ദേശപ്രകാരമാണ് അമ്പലപ്പുഴയിൽ ദിവസേന പാൽപായസം നിവേദിക്കുകയും പ്രസാദമായി നൽകുകയും ചെയ്യുന്നത്. മധുരം ചേർക്കുന്നതിന് മുമ്പുള്ള “വാസുദേവാ…” എന്ന വിളി, ഭഗവാൻ്റെ നാമം ഉച്ചരിച്ച്, ആ കടം വീട്ടലിൻ്റെ ഭാഗമായി ഭഗവാന് വേണ്ടിയുള്ള നൈവേദ്യം ഒരുക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ്.