Sithara Krishnakumar: മലബാറിലെ കല്യാണ ബിരിയാണി മുതൽ ബസ്സിലിരുന്നു കഴിച്ച പഫ്സ് വരെ, രുചിയോർമ്മകൾ പങ്കുവെച്ച് സിതാര
Sithara Krishnakumar about her taste memories : നാടൻ രുചികളോടാണ് സിതാരയ്ക്ക് പ്രിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും മലബാറി ബിരിയാണിയോളം മികച്ചതൊന്ന് വേറെയില്ലെന്നാണ് ഗായികയുടെ പക്ഷം. ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണികളേക്കാൾ മികച്ചത് നമ്മുടെ നാട്ടിലെ കല്യാണവീടുകളിൽ കിട്ടുന്ന ബിരിയാണിയാണെന്ന് സിതാര വിശ്വസിക്കുന്നു.
രുചി ഓർമ്മകൾക്ക് നമ്മുടെ കുട്ടിക്കാലത്തോളം അല്ലെങ്കിൽ നല്ല നല്ല അനുഭവത്തോളം വില ഉണ്ടാകും. പല രുചികളും നമ്മുടെ പ്രീയപ്പെട്ടതാകുന്നതുതന്നെ ഓർമ്മകളോട് ചേരുമ്പോഴാണ്. ഇപ്പോൾ സംഗീതവും ഭക്ഷണവും തനിക്ക് ഒരുപോലെയാണെന്ന് തുറന്നുപറയുകയാണ് പ്രിയ ഗായിക സിതാര കൃഷ്ണകുമാർ. അസംഖ്യം കൈവഴികളായി പടർന്നുപിടിക്കുന്ന രാഗവും രുചിയും ഒരുപോലെ മനസ്സ് നിറയ്ക്കുമെന്ന് സിതാര പറയുന്നു. തന്റെ സ്കൂൾ കാലഘട്ടത്തിലെ രുചിയോർമ്മകൾ മുതൽ പ്രമുഖ ഗായിക കെ.എസ്. ചിത്രയിൽ നിന്ന് പഠിച്ച ജീവിതചര്യകളെക്കുറിച്ച് വരെ താരം മനസ്സ് തുറന്നു.
ബസ് യാത്രയിലെ രുചി
മലപ്പുറംകാരിയായ സിതാര കോഴിക്കോട്ട് നൃത്തവും പാട്ടും പഠിച്ചിരുന്ന കാലത്തെക്കുറിച്ചാണ് ആദ്യം ഓർത്തെടുത്തത്. അതിരാവിലെ ക്ലാസ്സിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് കരുതിയിരുന്ന പൊതിച്ചോറായിരുന്നു പ്രധാന ഭക്ഷണം. മുക്കാൽ മണിക്കൂർ നീളുന്ന ബസ് യാത്രയ്ക്കിടയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സീറ്റ് കിട്ടണേ എന്ന പ്രാർത്ഥനയോടെയുള്ള ആ യാത്രകളും അമ്മ വാങ്ങിത്തരുന്ന പഫ്‌സിന്റെ രുചിയും ഇന്നും മനസ്സിലുണ്ടെന്ന് താരം പറയുന്നു.
മലബാറി ബിരിയാണി തന്നെ കേമം
നാടൻ രുചികളോടാണ് സിതാരയ്ക്ക് പ്രിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പോയി ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും മലബാറി ബിരിയാണിയോളം മികച്ചതൊന്ന് വേറെയില്ലെന്നാണ് ഗായികയുടെ പക്ഷം. ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണികളേക്കാൾ മികച്ചത് നമ്മുടെ നാട്ടിലെ കല്യാണവീടുകളിൽ കിട്ടുന്ന ബിരിയാണിയാണെന്ന് സിതാര വിശ്വസിക്കുന്നു. ഒരുപാട് മസാലയും പൈനാപ്പിളും ചേർത്ത ബിരിയാണികളേക്കാൾ ലളിതമായ മലബാറി ബിരിയാണിയാണ് തനിക്ക് പ്രിയമെന്നും താരം കൂട്ടിചേർത്തു.
ഡ്യൂരിയൻ പഴവും നിരാശയും
ഭക്ഷണ കാര്യത്തിൽ പരീക്ഷണങ്ങൾ നടത്തി അബദ്ധം പറ്റിയ കഥയും സിതാര പങ്കുവെച്ചു. സിംഗപ്പൂരിന്റെ ദേശീയ പഴമായ ഡ്യൂരിയൻ (Durian) വലിയ വില കൊടുത്തു വാങ്ങിയെങ്കിലും അതിന്റെ അസഹ്യമായ ഗന്ധവും രുചിയും കാരണം ഉപേക്ഷിക്കേണ്ടി വന്നു. അതുപോലെ പല ഹോട്ടലുകളും ഭക്ഷണത്തിന്റെ കാര്യത്തിൽ നിരാശപ്പെടുത്തിയിട്ടുണ്ടെന്നും താരം ഓർക്കുന്നു.
ചിത്രച്ചേച്ചി പഠിപ്പിച്ച ചിട്ടകൾ
തന്റെ ഭക്ഷണശീലങ്ങളിൽ വലിയ മാറ്റം വരുത്തിയത് ഗായിക കെ.എസ്. ചിത്രയാണെന്ന് സിതാര പറയുന്നു. “സ്റ്റാർ സിങ്ങറിൽ ചിത്ര ചേച്ചിക്കൊപ്പം പ്രവർത്തിച്ചപ്പോഴാണ് എനിക്ക് ഭക്ഷണ കാര്യത്തിൽ അടുക്കും ചിട്ടയും വന്നത്. ചേച്ചി എപ്പോഴും ബാഗിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതും. എരിവും പുളിയുമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കും. സംഗീതത്തോടുള്ള ആ സമർപ്പണം കണ്ടാണ് ഞാൻ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി സ്വന്തമായി ടിഫിൻ ബോക്സ് കൊണ്ടുപോയി തുടങ്ങിയത്,” സിതാര പറഞ്ഞു. തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുമെന്നും തന്റെ ശബ്ദത്തിന് അനുയോജ്യമായ ഡയറ്റ് പിന്തുടരാൻ ശ്രദ്ധിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
പാചകം ഏറെ ഇഷ്ടമാണെങ്കിലും തിരക്കുകൾ കാരണം ഇപ്പോൾ അതിന് സമയം ലഭിക്കാറില്ല. എങ്കിലും ഈ വിഷുക്കാലത്ത് സുഹൃത്തുക്കൾക്കായി താൻ ഒറ്റയ്ക്ക് സദ്യയൊരുക്കിയത് വലിയൊരു പാചക പരീക്ഷണമായിരുന്നുവെന്നും സിതാര സന്തോഷത്തോടെ പങ്കുവെച്ചു.