Hearing Loss In Children: കുഞ്ഞുങ്ങളിലെ കേൾവി കുറവ് നിസ്സാരമാക്കരുത്, മാതാപിതാക്കൾ അറിയേണ്ടതെല്ലാം…
Hearing Loss In Children: കേൾവി കുറവുള്ള കുട്ടികളുടെ മാനസിക-സാമൂഹിക വളർച്ച, ആശയവിനിമയം, സംസാരശൈലി തുടങ്ങിയവയെല്ലാം സമപ്രായക്കാരായ മറ്റ് കുട്ടികളേക്കാൾ പിന്നിലായിരിക്കും. പഠനത്തിലും അവർ പിന്നോട്ട് പോകും. ചെറിയ പ്രായത്തിലെ കേൾവി പ്രശ്നങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ നൽകാനും മാതാപിതാക്കൾക്ക് കഴിയണം.
കുട്ടികളിലേക്ക് കേൾവി കുറവ് ഒരിക്കലും നിസ്സാരമായി കാണരുത്. മറ്റേതൊരു ശാരീരിക വെല്ലുവിളി പോലെ പ്രധാനമാണ് കേൾവി ശക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും. ലോകത്തിലാകെ ആയിരത്തിൽ അഞ്ച് കുട്ടികൾക്ക് എന്ന തോതിൽ കേൾവിക്കുറവ് കണ്ടുവരുന്നു. കേൾവി കുറവ് അല്ലെങ്കിൽ ബധിരത കുട്ടികൾക്ക് സ്വയം തിരിച്ചറിയാൻ സാധിക്കില്ല. ഇവ കണ്ടെത്താൻ എത്ര വൈകുന്നുവോ അത്രത്തോളം അതിന്റെ പ്രത്യാഘാതങ്ങളും വലിയതായിരിക്കും. കേൾവി ശക്തി ഇല്ലാത്ത കുട്ടികൾ ഭാവിയിൽ സംസാരിക്കാനുള്ള കഴിവില്ലാത്തവരായി മാറുന്നു.
കേൾവി കുറവുള്ള കുട്ടികളുടെ മാനസിക-സാമൂഹിക വളർച്ച, ആശയവിനിമയം, സംസാരശൈലി തുടങ്ങിയവയെല്ലാം സമപ്രായക്കാരായ മറ്റ് കുട്ടികളേക്കാൾ പിന്നിലായിരിക്കും. പഠനത്തിലും അവർ പിന്നോട്ട് പോകും. അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിലെ കേൾവി പ്രശ്നങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ നൽകാനും മാതാപിതാക്കൾക്ക് കഴിയണം. ചെവിക്കായം, കാതിലെ നീർക്കെട്ട്, കാതിലെ അണുബാധ തുടങ്ങിയവയാൽ കേൾവിക്കുറവ് ഉണ്ടാകാം. ചില കുട്ടികളിൽ സ്ഥിരമായി കണ്ടുവരുന്ന ചെവി പഴുപ്പ് മറ്റൊരു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യവിദഗ്ധരുടെ സഹായം തേടുക.
നവജാത ശിശുക്കളിലേയും കുഞ്ഞുകുട്ടികളിലേയും കേൾവിക്കുറവ് മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതാണ്. രക്ഷിതാക്കൾ തുടക്കത്തിലെ ശ്രദ്ധിക്കാതെ പോകുന്നത് വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഒരു വയസ്സ് കഴിഞ്ഞിട്ടും കുട്ടികൾ ശബ്ദം ഉണ്ടാക്കുകയോ പറയുന്നത് ശ്രദ്ധിക്കാക്കാതെ ഇരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ കേൾവി കുറവാകാം കാരണം. കുഞ്ഞുങ്ങളുടെ പെരുമാറ്റവും പ്രതികരണവും നിരീക്ഷിച്ചാൽ രക്ഷിതാക്കൾക്ക് വളരെ എളുപ്പത്തിൽ കേൾവിക്കുറവ് കണ്ടെത്താൻ സാധിക്കും. അതുകൊണ്ടുതന്നെ ആദ്യ രണ്ടു വർഷങ്ങളിൽ കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യത്തെ മൂന്നുമാസത്തിനുള്ളിൽ കുഞ്ഞ് ഇടയ്ക്കിടെ ചിരിക്കുകയും ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അമ്മയുടെ ശബ്ദം കേട്ടാൽ അവർ തിരിച്ചറിയും. മൂന്നു മുതൽ ആറുമാസം വരെ പരിചയമുള്ളവരുടെ ശബ്ദം കേട്ടാൽ അവർ തല തിരിക്കുകയോ നോക്കുകയോ മറ്റേതെങ്കിലും രീതിയിൽ പ്രതികരിക്കുകയോ ചെയ്യും. ശബ്ദങ്ങൾ ഉണ്ടാക്കുന്ന കളിപ്പാട്ടങ്ങളോട് ഈ പ്രായത്തിൽ അവർക്ക് വളരെയധികം ഇഷ്ടമായിരിക്കും. ആറ് മുതൽ ഒമ്പത് മാസം വരെ ടാറ്റാ, ബൈ പോലുള്ള ചെറിയ ചെറിയ വാക്കുകൾ മനസ്സിലാക്കാൻ തുടങ്ങും. കാർട്ടൂൺ ഗാനങ്ങൾ കേട്ടാൽ ശ്രദ്ധയോടെ കേൾക്കും.
9 മുതൽ 12 മാസം പ്രായമുള്ള കുട്ടികൾ ചെറിയ വാക്കുകളും ശബ്ദങ്ങൾ അനുകരിക്കാൻ ശ്രമിക്കും. പരിചിതമായ സാധനങ്ങൾ ചോദിച്ചാൽ ചൂണ്ടി കാണിക്കുകയോ എടുത്തുകാണിക്കുകയോ ചെയ്യും. 12 മുതൽ 18 മാസം വരെ ഉള്ള കുട്ടികൾ പാട്ട് കേൾക്കുമ്പോൾ കളിക്കുകയോ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. പിന്നീടുള്ള മാസങ്ങളിലാണ് കുട്ടികൾ ഒന്നോ രണ്ടോ വാക്കുകൾ ചേർത്ത് സംസാരിക്കാൻ ആരംഭിക്കുന്നത്. അതിനാൽ രക്ഷിതാക്കൾ തുടക്കത്തിലെ കുഞ്ഞുങ്ങളോട് സംസാരിക്കാൻ ശ്രമിക്കുക. കഥകളും പാട്ടുകളും പറഞ്ഞ് കൊടുക്കാം. ചെറിയ ശബ്ദങ്ങൾ കേൾപ്പിച്ച് കുഞ്ഞ് പ്രതികരിക്കുന്നുണ്ടോ എന്നും ശ്രദ്ധിക്കുക.