Summer Food Safety: പാനിപൂരി പ്രേമികൾ ശ്രദ്ധിക്കുക, വേനലാണ് രോഗം വരുന്ന വഴിയിതാ….
Pani Puri Could Be Risking Your Health During the Heatwave: പൂരിയുടെ ഉള്ളിൽ നിറയ്ക്കുന്ന ഉരുളക്കിഴങ്ങ് മസാലയും കടലയും മണിക്കൂറുകളോളം സാധാരണ ഊഷ്മാവിൽ തുറന്നുവെക്കുന്നത് വലിയ അപകടമാണ്. ചൂടിൽ തുറന്നുവെക്കുന്ന വെജിറ്റബിൾ മിശ്രിതങ്ങളിൽ രോഗാണുക്കൾ പെരുകുകയും ഇത് കഴിക്കുന്നവരില് അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
നമ്മുടേതല്ലാത്ത പല വിഭവങ്ങളും നമ്മുടെ ഭാഗമായി മാറിയിട്ടുണ്ട്. അത്തരത്തിലൊന്നാണ് പാനിപൂരി. മലയാളികളുടെ വൈകുന്നേരങ്ങളിലെ പ്രിയപ്പെട്ട ലഘുഭക്ഷണമായി മാറിയ പാനിപൂരി ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാനിപൂരി കഴിച്ച് കുട്ടികളടക്കം മരണപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെയാണ് കേരളത്തിലും ഈ വിഷയത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. രുചിയേക്കാൾ ഉപരിയായി ഈ വിഭവം തയ്യാറാക്കുന്ന രീതിയും ഉപയോഗിക്കുന്ന ചേരുവകളുമാണ് പാനിപൂരിയെ അപകടകാരിയാക്കുന്നത്.
ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമാകുന്ന പാനി
പാനിപൂരിയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ പാനി അഥവാ പുളിവെള്ളമാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽക്കാലത്തെ കടുത്ത ചൂട് ബാക്ടീരിയകൾ അതിവേഗം വളരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്നു. പാനി തയ്യാറാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമല്ലെങ്കിൽ അതിൽ ഇ-കോളി, സാൽമൊണല്ല തുടങ്ങിയ മാരക ബാക്ടീരിയകൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ ബാക്ടീരിയകളേക്കാൾ അവ ഉത്പാദിപ്പിക്കുന്ന ടോക്സിനുകളാണ് ശരീരത്തെ ഗുരുതരമായി ബാധിക്കുന്നത്. ഇത് പെട്ടെന്നുള്ള നിർജ്ജലീകരണത്തിലേക്കും ആന്തരികാവയവങ്ങളുടെ തകരാറിലേക്കും നയിക്കുന്നു.
Also Read – Anti-Venom: പാമ്പിൻ വിഷത്തിന് മരുന്ന് പാമ്പിൻ വിഷം തന്നെ, എങ്ങനെയാണ് ആന്റിവെനം നിർമ്മിക്കുന്നത്?
തുറന്നുവെച്ച മസാലയും ശുചിത്വമില്ലായ്മയും
പൂരിയുടെ ഉള്ളിൽ നിറയ്ക്കുന്ന ഉരുളക്കിഴങ്ങ് മസാലയും കടലയും മണിക്കൂറുകളോളം സാധാരണ ഊഷ്മാവിൽ തുറന്നുവെക്കുന്നത് വലിയ അപകടമാണ്. ചൂടിൽ തുറന്നുവെക്കുന്ന വെജിറ്റബിൾ മിശ്രിതങ്ങളിൽ രോഗാണുക്കൾ പെരുകുകയും ഇത് കഴിക്കുന്നവരില് അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. പല തെരുവോര കച്ചവടക്കാരും ഗ്ലൗസുകൾ ധരിക്കാതെയോ കൈകൾ വൃത്തിയായി കഴുകാതെയോ ആണ് പാനിപൂരി വിതരണം ചെയ്യുന്നത്. ഇത് ടൈഫോയ്ഡ്, കോളറ തുടങ്ങിയ രോഗങ്ങൾ പടരാൻ കാരണമാകുന്നു. റോഡരികിലെ പൊടിയും വാഹനങ്ങളിൽ നിന്നുള്ള പുകയും ഈച്ചകളും ആഹാരസാധനങ്ങളിൽ കലരുന്നത് ആരോഗ്യപ്രശ്നങ്ങൾ ഇരട്ടിയാക്കുന്നു.
ആരോഗ്യ വകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തെരുവോര ഭക്ഷണശാലകളിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ലൈസൻസ് ഇല്ലാത്ത കച്ചവടക്കാർക്കെതിരെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും നടപടിയുണ്ടാകും. പാനിപൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിളുകൾ ശേഖരിക്കും.
സുരക്ഷിതമായി എങ്ങനെ ആസ്വദിക്കാം?
പാനിപൂരി പൂർണ്ണമായും ഒഴിവാക്കണമെന്നല്ല, മറിച്ച് കഴിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്
- പരിസരം വൃത്തിയുള്ളതാണെന്നും ഭക്ഷണസാധനങ്ങൾ കൃത്യമായി മൂടിവെച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുക.
- മിനറൽ വാട്ടർ ഉപയോഗിച്ച് പാനി തയ്യാറാക്കുന്ന കടകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
- മസാലകളും ചട്നികളും ഫ്രഷ് ആയി തയ്യാറാക്കുന്നതാണോ എന്ന് നിരീക്ഷിക്കുക. പഴകിയതോ നിറം മാറ്റം വന്നതോ ആയ ചേരുവകൾ ഒഴിവാക്കുക.
- കൂടുതൽ ആളുകൾ എത്തുന്ന കടകളിൽ ഭക്ഷണം വേഗത്തിൽ വിറ്റുപോകുന്നതിനാൽ പഴകിയ ഭക്ഷണം ലഭിക്കാനുള്ള സാധ്യത കുറവാണ്.
രുചിക്കൂട്ടുകൾ
കേരളത്തിലെ പാനിപൂരിയിൽ പലപ്പോഴും പ്രാദേശികമായ മാറ്റങ്ങൾ കാണാറുണ്ട്. മാവ് കൊണ്ട് നിർമ്മിച്ച മൊരിഞ്ഞ ചെറിയ പൂരികളാണ് ഇതിൽ പ്രധാനമായി ഉള്ളത്. ഇതിൽ ഉരുളക്കിഴങ്ങ്, കടല, സവാള, മല്ലിയില എന്നിവ ചേർത്ത മിശ്രിതവും പുളി, പുതിന, ഇഞ്ചി, പച്ചമുളക്, കായം എന്നിവ ചേർത്ത എരിവും പുളിയുമുള്ള വെള്ളവും നിറയ്ക്കും. ചിലയിടങ്ങളിൽ മധുരമുള്ള ചട്നിയും നൽകാറുണ്ട്.
കുടിക്കാനുള്ള വെള്ളത്തിന് പോലും വൻ വില നൽകേണ്ടി വരുന്ന വേനൽക്കാലത്ത്, തെരുവോരങ്ങളിൽ വിൽക്കുന്ന കുറഞ്ഞ വിലയിലുള്ള പാനിപൂരിലെ വെള്ളം അത്ര സുരക്ഷിതമാകാൻ സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞ് വേണം ഓരോ മലയാളിയും ഇത്തരം ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ. രുചിക്ക് നൽകുന്ന പ്രാധാന്യം സ്വന്തം ജീവനും നൽകുക.