African Swine Fever: ആശങ്കയായി ആഫ്രിക്കൻ പന്നിപ്പനി: മനുഷ്യർക്ക് ഭീഷണിയാണോ? പന്നിയിറച്ചി കഴിക്കുന്നവർ അറിയേണ്ടതെല്ലാം
African Swine Fever Virus a Threat: ഇത് ഒരു ജന്തുജന്യരോഗമല്ല. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയോ മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുകയോ ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്.

African Swine Fever
തിരുവനന്തപുരം: സംസ്ഥാനത്തെ പന്നി വളർത്തൽ മേഖലയെ കടുത്ത ആശങ്കയിലാക്കി ആഫ്രിക്കൻ പന്നിപ്പനി (ASF) സ്ഥിരീകരിച്ചു. വളർത്തുപന്നികളെയും കാട്ടുപന്നികളെയും ഒരുപോലെ ബാധിക്കുന്ന ഈ മാരക വൈറസ് രോഗം, പന്നി കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
എന്താണ് ആഫ്രിക്കൻ പന്നിപ്പനി?
ആസ്ഫാവൈറിഡേ എന്ന ഡി.എൻ.എ. വൈറസ് കുടുംബത്തിൽപ്പെട്ട ഒരു വൈറസാണ് ഈ രോഗത്തിന് കാരണം. ബാധിച്ച പന്നികളിൽ മരണനിരക്ക് 95% മുതൽ 100% വരെ എത്താൻ സാധ്യതയുണ്ട്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സയോ പ്രതിരോധ വാക്സിനോ ലഭ്യമല്ല.
രോഗലക്ഷണങ്ങൾ
രോഗം ബാധിച്ച പന്നികളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ
- കഠിനമായ പനി
- വിശപ്പില്ലായ്മ, തീറ്റയെടുക്കാതിരിക്കൽ
- ഛർദ്ദി, വയറിളക്കം
- ശരീരത്തിലെ തൊലിപ്പുറത്ത് ചുവന്ന പാടുകളോ രക്തസ്രാവമോ കാണുക.
- ശ്വാസതടസ്സം
- ക്ഷീണം
Also read – നാലുകപ്പ് കാപ്പിയ്ക്ക് ബൈപോളാർ രോഗികളിൽ ഇത്രയ്ക്ക് മാറ്റം വരുത്താനാകുമോ
മനുഷ്യരിലേക്ക് രോഗം പടരുമോ?
ഇത് ഒരു ജന്തുജന്യരോഗമല്ല. പന്നികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയോ മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുകയോ ഇല്ല എന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷിപ്പനി പോലെ മനുഷ്യരിലേക്ക് പടരുന്ന ഒരു വൈറസല്ല ഇതിന്റേത്. അതിനാൽ, പൊതുജനങ്ങൾ ഈ വിഷയത്തിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല.
പന്നിയിറച്ചി കഴിക്കുന്നവർ അറിയേണ്ടത്
ആഫ്രിക്കൻ പന്നിപ്പനി മനുഷ്യരെ ബാധിക്കാത്തതിനാൽ, രോഗബാധയില്ലാത്ത പ്രദേശങ്ങളിൽ നിന്നുള്ള പന്നിയിറച്ചി കഴിക്കുന്നത് സുരക്ഷിതമാണ്. എങ്കിലും, രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ നിന്ന് പന്നികളെയും പന്നിമാംസവും വിതരണം ചെയ്യുന്നത് ജില്ലാ കളക്ടർമാരുടെ ഉത്തരവ് പ്രകാരം കർശനമായി തടഞ്ഞിട്ടുണ്ട്. രോഗനിയന്ത്രണത്തിൻ്റെ ഭാഗമായി, രോഗബാധിത പ്രദേശങ്ങളിൽ നിന്നും നിരീക്ഷണ മേഖലകളിൽ നിന്നും പന്നികളെയും പന്നിമാംസവും പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വിപണിയിൽ ലഭ്യമായ ഇറച്ചി സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സർക്കാർ കർശനമായ പരിശോധനകൾ നടത്തുന്നുണ്ട്. രോഗമുള്ള ഫാമുകളിലെ വസ്ത്രങ്ങൾ, പാദരക്ഷകൾ, ഉപകരണങ്ങൾ എന്നിവ അണുവിമുക്തമാക്കാതെ മറ്റൊരു ഫാമിൽ പ്രവേശിക്കുന്നത് വഴി വൈറസ് വ്യാപിക്കാം. രോഗബാധിതമായ പന്നിമാംസം ശരിയായ രീതിയിൽ പാചകം ചെയ്യാതെ തീറ്റയായി നൽകുന്നത് രോഗം പടരാനുള്ള പ്രധാന കാരണമാണ്.
രോഗം സ്ഥിരീകരിച്ച ഫാമുകളിലെ എല്ലാ പന്നികളെയും കൊന്ന് ശാസ്ത്രീയമായി സംസ്കരിക്കുകയും, ആ പ്രദേശത്തിന് ചുറ്റുമുള്ള നിരീക്ഷണ മേഖലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയുമാണ് രോഗവ്യാപനം തടയാനുള്ള പ്രധാന വഴി.