Regulate obesity: അരവണ്ണം പരിശോധന നിർബന്ധം, ജീവനക്കാർക്ക് വണ്ണം വെച്ചാൽ കമ്പനിയ്ക്ക് പിഴ, ജപ്പാന്റെ ഈ പുതിയ നിയമത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Japan introduced the Metabo Law: വ്യക്തികൾക്ക് പിഴയില്ലെങ്കിലും, തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും വലിയ തുക പിഴ ഒടുക്കേണ്ടി വരും. പിഴ ഒഴിവാക്കാൻ കമ്പനികൾ ജീവനക്കാർക്കായി ജിംനാസ്റ്റിക്സ്, ഡയറ്റ് സെമിനാറുകൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
ലോകമെമ്പാടും അമിതവണ്ണവും അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് 2008-ൽ ജപ്പാൻ ‘മെറ്റബോളിക് സിൻഡ്രോം കൗണ്ടർമെഷർ ആക്ട്’ അഥവാ മെറ്റബോ നിയമം കൊണ്ടുവന്നത്. രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ, അവ വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം.
ജപ്പാനിലെ 40-നും 74-നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് വർഷം തോറും ആരോഗ്യപരിശോധന നിർബന്ധമാക്കുന്ന നിയമമാണിത്. കേവലം ഒരു നിയമം എന്നതിലുപരി, ജനങ്ങളുടെ ആരോഗ്യനിലവാരം ഉയർത്തുന്നതിനായുള്ള ഒരു സാമൂഹിക കരാറായാണ് ജപ്പാൻ ഇതിനെ കാണുന്നത്.
പ്രധാന നിബന്ധനകൾ
ഈ പരിശോധനയിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും അരക്കെട്ടിന്റെ അളവ് പരിശോധിക്കും. അത് നിർബന്ധമാണ്. ഇത് പുരുഷന്മാർക്ക് 85 സെന്റിമീറ്ററും, സ്ത്രീകൾക്ക് 90 സെന്റിമീറ്ററുമാണ് നിശ്ചയിച്ചിട്ടുള്ള പരമാവധി അളവ്. 2015-ഓടെ രാജ്യത്തെ അമിതവണ്ണ നിരക്ക് 25% കുറയ്ക്കുക എന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. പലരും തെറ്റിദ്ധരിക്കുന്നത് പോലെ ജപ്പാനിൽ വണ്ണം കൂടുന്നത് ഒരു ക്രിമിനൽ കുറ്റമല്ല. വണ്ണം കൂടിയ വ്യക്തികൾ ജയിലിൽ പോകേണ്ടി വരില്ല. നിശ്ചിത അളവിൽ കൂടുതൽ അരക്കെട്ടുള്ളവർക്ക് സർക്കാർ പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതികളും വിദ്യാഭ്യാസ ക്ലാസുകളും നൽകും.
വ്യക്തികൾക്ക് പിഴയില്ലെങ്കിലും, തങ്ങളുടെ ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്കും പ്രാദേശിക ഭരണകൂടങ്ങൾക്കും വലിയ തുക പിഴ ഒടുക്കേണ്ടി വരും. പിഴ ഒഴിവാക്കാൻ കമ്പനികൾ ജീവനക്കാർക്കായി ജിംനാസ്റ്റിക്സ്, ഡയറ്റ് സെമിനാറുകൾ, കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു.
ഗുണങ്ങളും വിവാദങ്ങളും
പ്രതീക്ഷിച്ചതിനപ്പുറം ആയിരുന്നു ഇതിന്റെ ഗുണങ്ങൾ. മുതിർന്നവർക്കിടയിലെ അമിതവണ്ണ നിരക്ക് നിയന്ത്രണവിധേയമായി. ഒപ്പം ജനങ്ങൾ സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായി. രോഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സാ ചെലവ് കുറയ്ക്കാനും ഇത് സഹായിച്ചു. പക്ഷെ വിവാദങ്ങളും ഉയർന്നു. 2008-ൽ ഈ നിയമം വന്നപ്പോൾ, ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ശരീരപ്രകൃതിയുടെ പേരിൽ ആളുകളെ മാറ്റിനിർത്താൻ കാരണമാകുമെന്നും വിമർശനമുയർന്നിരുന്നു. എങ്കിലും, ഭൂരിഭാഗം ജപ്പാൻകാരും ഇത് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ളതാണെന്നു തിരിച്ചറിഞ്ഞു എന്നതാണ് സത്യം.