Kottiyoor Temple Visit 2026: കൊട്ടിയൂർ ക്ഷേത്രദർശനം 2026: ഭക്തർക്ക് ആശ്വാസമായി കെഎസ്ആർടിസി, യാത്രയ്ക്ക് മുൻപ് അറിയേണ്ടത്
Kottiyoor Temple Travel Guide 2026: കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്നാണ് സാധാരണയായി കൊട്ടിയൂർ ക്ഷേത്ര പരിസരത്തേക്ക് നേരിട്ട് പ്രത്യേക ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നത്. ഇതുകൂടാതെ വിവിധ ജില്ലകളിൽ നിന്ന് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ വഴി കൊട്ടിയൂർ സ്പെഷ്യൽ പാക്കേജുകളും ഒരുക്കുന്നുണ്ട്.

Kottiyoor Temple
ഉത്തരമലബാറിലെ ദക്ഷിണകാശി എന്നറിയപ്പെടുന്ന കണ്ണൂരിലെ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് (Kottiyoor Vaishakha Mahotsavam 2026) തുടക്കമാവുകയാണ്. മെയ് 23-ന് ആരംഭിച്ച് ജൂൺ 24-ന് സമാപിക്കുന്ന 28 ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവ നഗരിയിലേക്ക് ലക്ഷക്കണക്കിന് തീർത്ഥാടകരാണ് എത്തിച്ചേരാൻ ഒരുങ്ങുന്നത്. ഇത്തവണ കൊട്ടിയൂരിലേക്ക് യാത്ര തിരിക്കുന്ന ഭക്തർക്ക് ഏറ്റവും വലിയ ആശ്വാസമാകുന്നത് കെഎസ്ആർടിസി (KSRTC) ഒരുക്കുന്ന വിപുലമായ യാത്രാ സൗകര്യങ്ങളുണ്ട്. എല്ലാ വർഷത്തെയും പോലെ തന്നെ ഇക്കൊല്ലവും കെഎസ്ആർടിസി സർവീസുണ്ടാകും.
തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മലബാറിലെ വിവിധ ഡിപ്പോകളിൽ നിന്ന് കൊട്ടിയൂരിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ഒരുക്കുന്നതായിരിക്കും. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ, കാഞ്ഞങ്ങാട്, കോഴിക്കോട്, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ നിന്നാണ് സാധാരണയായി കൊട്ടിയൂർ ക്ഷേത്ര പരിസരത്തേക്ക് നേരിട്ട് പ്രത്യേക ചെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നത്. ഇതുകൂടാതെ വിവിധ ജില്ലകളിൽ നിന്ന് കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ വഴി കൊട്ടിയൂർ സ്പെഷ്യൽ പാക്കേജുകളും ഒരുക്കുന്നുണ്ട്.
ALSO READ: മൺസൂൺ എത്തി മക്കളേ; മഴക്കാലത്ത് കേരളത്തിലെ ഈ സ്ഥലങ്ങളിലേക്ക് പോകല്ലേ, വൻ അപകടമാണ്
സ്ത്രീ പ്രവേശനത്തിനുള്ള തീയതികളും സമയക്രമവും
കൊട്ടിയൂർ ഉത്സവത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ചില ദിവസങ്ങളിൽ സ്ത്രീകൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല എന്നത്. ചില പ്രത്യേക ചടങ്ങുകൾ നടക്കുന്ന ദിവസങ്ങളിലാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കാത്തത്. ഉത്സവത്തിന്റെ ആദ്യ ദിവസങ്ങളിലും അവസാന ദിവസങ്ങളായ മകം നക്ഷത്ര പൂജ, ഒടുക്കത്തെ അടിയന്തിരം എന്നിവ നടക്കുമ്പോഴും സ്ത്രീകൾക്ക് പ്രവേശനമുണ്ടാകില്ല. ഈ ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ മാത്രമേ സ്ത്രീകൾക്ക് ദർശനം നടത്താനാകു.
ഭക്തർ അറിയാൻ
വനമേഖലയോട് ചേർന്നുള്ള ക്ഷേത്രമായതിനാൽ കൊട്ടിയൂരിൽ കർശനമായ പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർ യാതൊരു കാരണവശാലും പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ ബാവലി പുഴയിലോ വനത്തിലോ ഉപേക്ഷിക്കരുതെന്ന് അധികൃതരുടെ പ്രത്യേക നിർദ്ദേശമുണ്ട്. പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ മാത്രമേ ദർശനം നടത്താവൂ എന്ന് മലബാർ ദേവസ്വം ബോർഡും വനംവകുപ്പും അറിയിച്ചിട്ടുണ്ട്.
ദക്ഷയാഗ ഭൂമിയിലൂടെ ഒഴുകുന്ന ബാവലി പുഴയിൽ മുങ്ങി നിവർന്നാണ് ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് ദർശനത്തിന് എത്തുന്നത്. എന്നാൽ മഴക്കാലമായതിനാൽ പുഴയിലെ അടിയൊഴുക്കുകൾ ശ്രദ്ധിക്കണമെന്നും വനംവകുപ്പിൻ്റെയും ലൈഫ് ഗാർഡുകളുടെയും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പുണ്ട്.
കൊട്ടിയൂരിൻ്റെ ഐതിഹ്യം
മുപ്പത്തിമുക്കോടി ദേവകളും ഒന്നിച്ച് കൂടിയ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസികൾക്കിടയിൽ അറിയപ്പെടുന്നത്. അതിനാൽ ഇവിടെ എത്താൻ കഴിയുന്നത് പുണ്യകർമ്മമായി കണക്കാക്കപ്പെടുന്നു. പരമശിവനെ സതി വിവാഹം ചെയ്തത് ഇഷ്ടപ്പെടാത്ത സതിയുടെ പിതാവായ ദക്ഷൻ 14 ലോകത്തെയും ശിവനൊഴികെ എല്ലാ ദേവകളെയും ക്ഷണിച്ച് യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ എത്തി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതി യാഗാഗ്നിയിൽ ചാടി ജീവൻ ഹനിച്ചു.
കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നുമാണ് വീരഭദ്രൻ ജനിച്ചത്. വീരഭദ്രൻ യാഗശാലയിലെത്തി ദക്ഷന്റെ താടി പറിച്ചെടുത്ത്, ശിരസറുത്തു. ശിവൻ സംഹാരരുദ്രനായി താണ്ഡവമാടി. ദേവൻമാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ചാണ് ഒടുവിൽ ശാന്തനാക്കിയത്. ദക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ വീണ്ടും ജനിപ്പിച്ചു. യാഗം പൂർത്തിയാക്കി പിന്നീട് ആ പ്രദേശം വനമായി മാറി എന്നാണ് ഐതിഹ്യം പറയുന്നത്.
English Summary:
Kottiyoor Temple Visit 2026, Conduct On May 23 To June 24th. In This Occation KSRTC Special Service For Devotees. Check The Details Before Your Travel And Know The Restrictions.