Ayatollah Ali Khamenei Funeral: 3,000 പേർ മരിച്ചേക്കാം! ഖമനയിയുടെ വിലാപയാത്രയ്ക്ക് മുമ്പ് 1000 കല്ലറകൾ ഒരുക്കി ഇറാൻ
Iran prepares thousands of graves: മരണം, ആളുകളെ കാണാതാകൽ തുടങ്ങിയ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇറാനിയൻ റെഡ് ക്രസന്റും നാഷനൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫിന് എഴുതിയ കത്തിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
ടെഹ്റാൻ: അന്തരിച്ച മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സംസ്കാരച്ചടങ്ങുകൾക്കിടെ ഉണ്ടായേക്കാവുന്ന വൻ അത്യാഹിതങ്ങൾ നേരിടാൻ ജാഗ്രതയോടെ ഇറാൻ ഭരണകൂടം. വിലാപയാത്രകളിലും ചടങ്ങുകളിലും ജനലക്ഷങ്ങൾ തടിച്ചുകൂടുമ്പോൾ തിക്കിലും തിരക്കിലും പെട്ടും കടുത്ത ഉഷ്ണതരംഗം മൂലവും 1,500 മുതൽ 3,000 പേർ വരെ മരിച്ചേക്കാമെന്നാണ് ഇറാന്റെ കണക്കുകൂട്ടൽ. ഈ സാധ്യത മുൻകൂട്ടിക്കണ്ട് ഇറാൻ തയാറെടുപ്പുകൾ നടത്തുന്നതായി ജർമൻ മാധ്യമമായ ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്തു.
ആളപായ സാധ്യത മുൻകൂട്ടിക്കണ്ട് ടെഹ്റാനിലെ ബെഹെഷതെ സഹ്റ സെമിത്തേരിയിൽ ആയിരത്തോളം പുതിയ കല്ലറകളൊരുക്കിയിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. മരണം, ആളുകളെ കാണാതാകൽ തുടങ്ങിയ കൈകാര്യം ചെയ്യാൻ പ്രത്യേക യൂണിറ്റിനും അധികൃതർ രൂപം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇറാനിയൻ റെഡ് ക്രസന്റും നാഷനൽ ക്രൈസിസ് മാനേജ്മെന്റ് ഓർഗനൈസേഷനും ഇറാൻ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫിന് എഴുതിയ കത്തിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട്.
”കല്ലറകൾ ഒരുക്കിയിട്ടുണ്ട്. അത്യുഷ്ണത്തിൽ ഇത്രയും വലിയ ജനത്തിരക്കുണ്ടാകുമ്പോൾ വൻതോതിൽ ആളപായം സംഭവിക്കുമെന്നത് സ്വാഭാവികമായ കാര്യമാണെന്നാണ് അധികൃതർ പറയുന്നത്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കുമറിയില്ല”, ടെഹ്റാൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞതായി ഡൈ വെൽറ്റ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ടെഹ്റാനിലെ ഇമാം ഖൊമേനി ഗ്രാൻഡ് മൊസല്ലയ്ക്ക് സമീപം താൽക്കാലിക ആശുപത്രികൾ സ്ഥാപിച്ചതായും മെഡിക്കൽ സംഘങ്ങൾ പൂർണ്ണ സജ്ജരാണെന്നും ഇറാന്റെ തസ്നിം വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ALSO READ: ട്രംപിന് സ്വന്തം കാര്യം നോക്കിയാല്‍ പോരേ? യുഎസ് കടുത്ത ദാരിദ്ര്യത്തിലാണ്; തിരിച്ചടിച്ച് ഇറാന്‍
വിലാപയാത്ര വിവിധ നഗരങ്ങളിലേക്ക്
ശനിയാഴ്ച രാവിലെയാണ് സംസ്കാരച്ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിച്ചത്. ഖമനയിയുടെയും യുഎസ് – ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് കുടുംബാംഗങ്ങളുടെയും ഭൗതികശരീരങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്ന ഗ്രാൻഡ് മൊസല്ലയിലേക്ക് ലക്ഷക്കണക്കിന് പേരാണ് ഒഴുകിയെത്തുന്നത്. ചടങ്ങുകളിൽ പങ്കെടുക്കാൻ ഒന്നരക്കോടി മുതൽ രണ്ട് കോടിയിലധികം ആളുകൾ ടെഹ്റാനിൽ മാത്രം എത്തുമെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഭൗതികശരീരം വിലാപയാത്രയായി ഖൂമിലും, തുടർന്ന് ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലും എത്തിക്കും. ജൂലൈ 9-ന് ഖമനയിയുടെ ജന്മനാടായ മശ്ഹദിലെ ഇമാം റിസ മഖ്ബറയിലാണ് ഖബറടക്കം.
ഇറാനെ പരിഹസിച്ച് ട്രംപ്
ഖമനയിയുടെ സംസ്കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ പരിഹാസവുമായി ഡോണാൾഡ് ട്രംപ്. സംസ്കാരച്ചടങ്ങുകൾക്കായി യു.എസ് ഇറാന് ഒരാഴ്ചത്തെ ഇടവേള നൽകിയതായും ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ പരിഹാസം.
അതേസമയം, സംസ്കാര ചടങ്ങുകളെ കുറിച്ച് ട്രംപിന്റെ മറ്റൊരു പരാമർശം വൻതോതിൽ വിവാദമായി. സംസ്‌കാര ചടങ്ങുകൾക്കായി ഇറാന്റെ മുഴുവൻ ഉന്നത നേതൃത്വവും ഒരേസമയം ഒത്തുകൂടിയതിനെ പരാമർശിച്ചാണ് പരാമർശം. ‘അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ട്, നമുക്ക് അവരെയെല്ലാം ഒരുമിച്ച് ഇല്ലാതാക്കാൻ കഴിയും’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
എന്നാൽ അമേരിക്ക അങ്ങനെ ചെയ്യില്ല. കാരണം, അവരെയെല്ലാം ഇല്ലാതാക്കിയാൽ പിന്നീട് യുഎസിന് ആണവ കരാറിനായി ചർച്ച നടത്താൻ അവിടെ ആരും അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു. പ്രമുഖ മാധ്യമമായ ‘ആക്സിയോസിന്’ നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.