Idukki Dam Visit: ഈ അവധിക്കാലം ഇടുക്കിയോടൊപ്പം; ഡാം കാണണോ… ബുക്ക് ചെയ്യാം ഇങ്ങനെ
Idukki Cheruthoni Dam Visit: ദിവസേന കാൽനടയായി 2500 പേർക്കും ബഗ്ഗി കാറുകളിൽ 1248 പേർക്കുമാണ് ഡാം സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അണക്കെട്ടിന് മുകളിൽ ആകെ എട്ട് ബഗ്ഗി കാറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ ബുക്ക് ചെയ്ത് കാണാനുള്ള അവസരവുമുണ്ട്.

Idkukki Dam
ആഘോഷങ്ങൾ ഏതുമാകട്ടെ യാത്ര അത് ഒഴിവാക്കാനാകില്ല. ഒരുപാട് ദിവസമൊന്നും ട്രിപ്പടിക്കാൻ കഴിയാത്തവർക്ക് പറ്റിയ സ്ഥലമാണ് ഇടുക്കി. അടുത്തുള്ള ജില്ലകാർക്ക് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന സ്ഥലമായതിനാൽ ദിനംപ്രതി ഒട്ടനവധി വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാൻ ഇടുക്കിയിലെത്തുന്നവർക്ക് ഇതാ പുതുയൊരു സന്തോഷ വാർത്ത കൂടി. ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ 31 വരെ സന്ദർശകർക്കായി തുറന്നു നൽകുന്നു.
ദിവസേന കാൽനടയായി 2500 പേർക്കും ബഗ്ഗി കാറുകളിൽ 1248 പേർക്കുമാണ് ഡാം സന്ദർശിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഡാം നടന്നു കാണുന്നതിന് മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണു ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ബഗ്ഗി കാറുകളിൽ മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് ഫീസ്. നേരത്തെ ബുക്ക് ചെയ്ത് കാണാനുള്ള അവസരവുമുണ്ട്. അതിനായി kerala.hydeltourism.com എന്ന ഓൺലൈൻ വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും.
Also Read: ഒറ്റ ദിവസം മതി മൂന്നാർ കാണാൻ; ഈ സ്ഥലങ്ങൾ കണ്ടിട്ടുണ്ടോ
അണക്കെട്ടിന് മുകളിൽ ആകെ എട്ട് ബഗ്ഗി കാറുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 3,750 സന്ദർശകർക്ക് മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓൺലൈൻ ബുക്കിങ്ങിലൂടെ 2,500 പേർക്കാണ് അണക്കെട്ടിന് കുറുകെ നടക്കാൻ അവസരം. ഓൺലൈൻ ബുക്കിംഗിന് ശേഷം ടിക്കറ്റുകൾ ലഭ്യമാണെങ്കിൽ സ്പോട്ട് ബുക്കിങ്ങിനായി ചെറുതോണി ഡാം പ്രവേശന കവാടത്തിന് സമീപം ഒരു ടിക്കറ്റ് കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.
2023 ജൂലൈ 22ന് പാലക്കാട് സ്വദേശിയായ ഒരു യുവാവ് ഇടുക്കി അണക്കെട്ട് പ്രദേശത്ത് അതിക്രമിച്ചു കയറിതിനെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള പൊതുജന സന്ദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 2023 സെപ്റ്റംബർ നാലിന് കെഎസ്ഇബി ഡാം സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. ഇത് കണക്കിലെടുത്ത്, അണക്കെട്ടിന്റെ സുരക്ഷാ ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം നിർദ്ദേശിക്കുകയായിരുന്നു. അതിനാൽ മുമ്പ് ബഗ്ഗി കാറുകൾ വഴി മാത്രമേ സന്ദർശകർക്ക് അണക്കെട്ടുകൾ കാണാൻ സാധിച്ചിരുന്നുള്ളൂ.