V.S. Achuthanandan: ഏതു രാഷ്ട്രീയക്കാരനെ കിട്ടിയിട്ടുണ്ടെടോ ഇങ്ങനെ ഒരു അംഗീകാരം… വിഎസ് അച്യുതാനന്ദന്റെ പേരിൽ ഒരു കാശി തുമ്പ പൂവ്
New Kasithumba Flower from Western Guts: ഒരു രാഷ്ട്രീയക്കാരന്റെ പേര് അയാൾ ജീവിച്ചിരിക്കെ തന്നെ ഒരു ചെടിക്ക് നൽകുക എന്ന് പറയുന്നത് അപൂർവമായ ഒരു കാര്യം തന്നെയാണ്. അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനാണ് ഈ ഭാഗ്യം ഉണ്ടായത്.
തിരുവനന്തപുരം: പ്രമുഖരുടെ പേരിൽ ചെടികൾ വരുന്നത് ശാസ്ത്രലോകത്ത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാൽ കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ പേര് അയാൾ ജീവിച്ചിരിക്കെ തന്നെ ഒരു ചെടിക്ക് നൽകുക എന്ന് പറയുന്നത് അപൂർവമായ ഒരു കാര്യം തന്നെയാണ്. അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനാണ് ഈ ഭാഗ്യം ഉണ്ടായത്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്ക് ശാസ്ത്രലോകത്തും ഒരു ജീവിക്കുന്ന സ്മാരകം കൂടി.
ഇമ്പെഷ്യസ് അച്യുതാനന്ദനി
പശ്ചിമഘട്ടത്തിൽ നിന്ന് കണ്ടെത്തിയ ഒരു പുതിയ ഇനം കാശിതുമ്പയ്ക്ക് അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ഇമ്പെഷ്യസ് അച്യുതനന്ദനി (Impatiens achuthanandanii) എന്ന പേര് നൽകി.
വെള്ളയിൽ ക്രീം നിറം കലർന്ന ഇതളുകളും പൂവിനകത്ത് മഞ്ഞപ്പൊട്ടുകളും ഉള്ള അതിമനോഹരമായ ഒരു ചെടിയാണ് ഈ കാശു തുമ്പ. 2021ൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ഫൈറ്റോകീസിലാണ് ഈ സസ്യത്തെ ലോകത്തിന് പരിചയപ്പെടുത്തിയത്.
തിരുവനന്തപുരം ജില്ലയിലെ കല്ലാർപാറ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 1200 മീറ്ററിൽ അധികം ഉയരമുള്ള നീർച്ചോലകൾക്കരികിലാണ് ഈ ചെടിയെ അന്ന് കണ്ടെത്തിയത്. പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേകിച്ച് മൂന്നാറിലെ മതികെട്ടാൻചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിക്കുന്നത് അടക്കം ഉള്ള നടപടികളിൽ വിഎസ് കാണിച്ച ഇച്ഛാശക്തിക്കുള്ള ആദരവായാണ് മലയാളി ഗവേഷകർ തങ്ങൾ കണ്ടെത്തിയ പുതിയ ഇനം കാശിതുമ്പയ്ക്ക് അദ്ദേഹത്തിന്റെ പേര് നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗം ഗവേഷണ കേന്ദ്രത്തിലെ സിന്ധു ആര്യ, ഡോ. വിഎസ് അനിൽകുമാർ പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എംജി ഗോവിന്ദ്, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജിലെ ഡോക്ടർ വി സുരേഷ്, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ ഡബ്ലിയു കെ വിഷ്ണു എന്നിവർ ചേർന്നാണ് ഈ കണ്ടെത്തൽ നടത്തിയത്.