AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Night Shift Job : രാത്രി ഷിഫ്റ്റിലാണോ ജോലി? ജോലി സമയം സ്ഥിരമായി മാറുന്നുണ്ടോ?; വിഷാദരോഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ

Night Shifts Can Lead To Depression : രാത്രി ഷിഫ്റ്റിലെ ജോലി വിഷാദരോഗത്തിന് കാരണമായേക്കാമെന്ന് കണ്ടെത്തൽ. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതും ഷിഫ്റ്റ് തുടരെ മാറുന്നതും വിഷാദരോഗത്തിനും പൊണ്ണത്തടിയ്ക്കും കാരണമായേക്കാമെന്നാണ് പഠനങ്ങൾ.

Night Shift Job : രാത്രി ഷിഫ്റ്റിലാണോ ജോലി? ജോലി സമയം സ്ഥിരമായി മാറുന്നുണ്ടോ?; വിഷാദരോഗത്തിന് സാധ്യതയുണ്ടെന്ന് പഠനങ്ങൾ
പ്രതീകാത്മക ചിത്രം (Image Courtesy - Pexels)
Abdul Basith
Abdul Basith | Published: 21 Nov 2024 | 08:34 AM

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നതും ജോലിസമയം സ്ഥിരമായി മാറുന്നതും വിഷാദരോഗത്തിനും പൊണ്ണത്തടിയ്ക്കും കാരണമാകുമെന്ന് പഠനങ്ങൾ. യൗവനത്തിൽ ഇത്തരം ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് മധ്യവയസിൽ വിഷാദരോഗത്തിന് കാരണമായേക്കാമെന്നാണ് പഠനം. ഏഴായിരം ആളുകളിൽ 30 വർഷം കൊണ്ട് അമേരിക്കയിലെ എൻവൈയു സിൽവൽ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.

രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതും ഷിഫ്റ്റ് തുടരെ മാറുന്നതും ഉറക്കത്തെയും ഉറക്കത്തിൻ്റെ പതിവിനെയും സാരമായി ബാധിക്കും. അതുകൊണ്ട് തന്നെ 50 വയസ്സൊക്കെ എത്തുമ്പോൾ വിഷാരോഗം ഉൾപ്പെടെയുള്ള മാനസികാരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാവും. ഇതോടൊപ്പം ഇത്തരക്കാർക്ക് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന്‌ പേര്‍ക്ക്‌ മാത്രമായിരുന്നു പകല്‍ സമയത്ത് ജോലിയുണ്ടായിരുന്നത്. ബാക്കിയുള്ളവർക്ക് രാത്രിജോലിയോ രാത്രി ഷിഫ്റ്റോ ആയിരുന്നു. വെളുത്ത വർഗക്കാരെ അപേക്ഷിച്ച് കറുത്ത വർഗക്കാർക്കാണ് ഇത്തരത്തിലുള്ള കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നും പഠനത്തിൽ പറയുന്നു.

നാം ചെയ്യുന്ന ജോലി നമ്മളെ അനാരോഗ്യവാന്മാരാക്കുന്ന സാഹചര്യം തടയേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ വെന്‍ ജുയി ഹാന്‍ പറയുന്നത്.

Also Read : PCOD: പിസിഒഡിയുടെ ഊരാക്കുടുക്കിലാണോ നിങ്ങൾ? ജീവിതശൈലിയിൽ മാറ്റം വരുത്തി നോക്കിയാലോ

മുൻപും സമാനരീതിയിലുള്ള പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനഫലങ്ങളിലും രാത്രി ഷിഫ്റ്റ് വിഷാദരോഗം അടക്കമുള്ള വിവിധ രോഗങ്ങൾക്ക് കാരണമാവുമെന്ന് കണ്ടെത്തിയിരുന്നു. 2023 മാർച്ചിലാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്.

പകൽ ഉണർന്നിരുന്ന് രാത്രി ഉറങ്ങുക എന്നതാണ് പൊതുവെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ പതിവ്. അത്തരത്തിലാണ് നമ്മുടെ ശരീരത്തിൻ്റെ നിർമ്മിതി. എന്നാൽ, ഇതിന് വിപരീതമായി രാത്രി ഉണർന്നിരുന്ന് പകൽ ഉറങ്ങുന്നത് ശരീരത്തിൻ്റെ പ്രവർത്തനത്തെയാകെ താളം തെറ്റിക്കും. പകൽ ജോലി സ്ഥലത്തായതിനാൽ സാമൂഹ്യജീവിതം വളരെ വിരളമാവും. സുഹൃത്തുക്കൾ കുറയും. ഷിഫ്റ്റ് ഇടക്കിടെ മാറിക്കൊണ്ടിരുന്നാൽ നമ്മുടെ സ്ലീപ് സൈക്കിളിലും മാറ്റമുണ്ടാവും. ഇത് നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും. ശാരീരിക, മാനസിക ആരോഗ്യം സംരക്ഷിക്കാൻ കൃത്യമായ ഉറക്കം അത്യാവശ്യമാണ്. ഇത് ലഭിക്കുന്നില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാവുകതന്നെ ചെയ്യും.

സ്വാഭാവികമായ സ്ലീപ് സൈക്കിളുമായി നമുക്ക് ഒത്തുപോകാൻ കഴിയാതാവുമ്പോൾ മൂഡ് സ്വിങ്സുണ്ടാവും. മൂഡ് സ്വിങ്സിനൊപ്പം ക്ഷീണവും ഉണ്ടാവും. ഇത് മാനസികമായും നമ്മെ തളർത്തും. പകൽ ഉണ്ടാവുന്ന വെളിച്ചവും ശബ്ദങ്ങളും കാരണം പകലുറക്കം പലപ്പോഴും അത്ര നന്നാവാറില്ല. പവർ നാപ്പ് പോലെ കുറച്ചുസമയം ഉറങ്ങിയെഴുന്നേൽക്കുന്നത് പോലെയല്ല ഇത്. നമുക്ക് ആവശ്യം വേണ്ട ഏഴോ എട്ടോ മണിക്കൂർ പകലുറങ്ങുകയെന്നത് ഏറെ ബുദ്ധിമുട്ടാണ്. ഇതും മൂഡ് സ്വിങ്സുണ്ടാക്കും.

നമുക്ക് ചുറ്റുമുള്ളവർ, അത് സുഹൃത്തുക്കളായാലും കുടുംബക്കാരായാലും അവരൊക്കെ പകലാണ് സാമൂഹ്യമായി ഇടപഴകുന്നത്. ഈ സമയത്ത് നമ്മൾ ജോലിചെയ്താൽ അതൊക്കെ നമുക്ക് നഷ്ടമാവും. നമ്മൾ ഫ്രീയാവുന്ന രാത്രി ഇവരൊക്കെ വിശ്രമത്തിലാവും. ഇത് ഒറ്റപ്പെടലിന് കാരണമാവും. ഒറ്റപ്പെടലും മൂഡ് സ്വിങ്സും അനാരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് നയിക്കും. ഇത് പിന്നീട് വിഷാദരോഗത്തിലേക്കും ഹൃദയസംബന്ധമായ അസുഖങ്ങളിലേക്കും നമ്മെ എത്തിക്കും.

Follow Us