ക്രിക്കറ്റില്‍ കരുത്ത് തെളിയിക്കാന്‍ പോര്‍ച്ചുഗല്‍; മുന്‍ ഐപിഎല്‍ താരം ക്യാപ്റ്റന്‍
Moises Henriques appointed Portugal captain : ഐസിസി ടി20 ലോകകപ്പ് യൂറോപ്പ് സബ്-റീജിയണൽ ക്വാളിഫയർ സി മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് 39-കാരനായ മോയിസസ് ഹെൻറിക്വസ്.

ഐസിസി ടി20 ലോകകപ്പ് യൂറോപ്പ് സബ്-റീജിയണൽ ക്വാളിഫയർ സി മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിന്റെ ക്യാപ്റ്റനായി മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസിനെ തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ് മോയിസസ് ഹെൻറിക്വസ്. ഫിൻലൻഡിൽ നടക്കുന്ന മത്സരങ്ങളിൽ പോർച്ചുഗലിനെ നയിക്കാൻ 14 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്‌ക്വാഡിനെ 39-കാരനായ മോയിസസ് ഹെൻറിക്വസ് നയിക്കും (Image Credit Source: Getty Images).

ടി20 ലോകകപ്പില്‍ കന്നി പ്രവേശനമാണ് പോര്‍ച്ചുഗല്‍ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ചയാണ് ക്രിക്കറ്റ് പോർച്ചുഗൽ ഹെൻറിക്വസിന്റെ നിയമനം സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലെ 22 വർഷം നീണ്ട കരിയറിന് വിരാമമിട്ടതിന് പിന്നാലെയാണ് ഹെന്റിക്വസിനെ തേടി പോര്‍ച്ചുഗലിന്റെ ക്യാപ്റ്റന്‍സി സ്ഥാനം തേടിയെത്തിയത്. പോര്‍ച്ചുഗല്‍ വംശജനാണ് ഇദ്ദേഹം.

പോർച്ചുഗീസ് ദ്വീപായ മദീറയിലെ ഫഞ്ചാലിലാണ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറി. പിന്നീട് ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് കരിയര്‍ പടുത്തുയര്‍ത്തി. കഴിഞ്ഞ മാസമാണ് ഓസ്‌ട്രേലിയയിലെ ക്രിക്കറ്റ് ജീവിതത്തിന് അദ്ദേഹം വിരാമമിട്ടത്.

2028 ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ പോർച്ചുഗീസിന് വേണ്ടി കളിക്കുമെന്ന് ഇദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയക്കായി മൂന്ന് ഫോർമാറ്റുകളിലുമായി 44 അന്താരാഷ്ട്ര മത്സരങ്ങളിൽ ഹെൻറിക്വസ് കളിച്ചിട്ടുണ്ട്. ഇതിൽ 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും ഉൾപ്പെടുന്നു. 2021 ഓഗസ്റ്റിൽ ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടന്ന ടി20 മത്സരത്തിലാണ് അദ്ദേഹം ഓസ്ട്രേലിയക്കായി അവസാനമായി കളിച്ചത്.

ലിസ്റ്റ് എ, ടി20 ക്രിക്കറ്റുകളിലായി ന്യൂ സൗത്ത് വെയിൽസ്, സിഡ്നി സിക്സേഴ്സ് എന്നീ ടീമുകള്‍ക്കായി ആകെ 420 മത്സരങ്ങൾ കളിച്ച അദ്ദേഹം, ഓസ്ട്രേലിയൻ ആഭ്യന്തര ടീമുകൾക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടം സ്വന്തമാക്കിയിരുന്നു. ബിഗ് ബാഷ് ലീഗിന്റെ 15 സീസണുകളിലും കളിച്ചു. 129 മത്സരങ്ങളിൽ സിക്സേഴ്സിനെ നയിക്കുകയും ചെയ്തു. പോർച്ചുഗലിന് അദ്ദേഹത്തിന്റെ നേതൃപരിചയം കരുത്താകും.