Onam 2024: പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി…!; എന്തുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് ഇത്ര പ്രാധാന്യമേറുന്നത്
Thumbapoo In Onam Celebration: കർക്കിടകം വരുമ്പോൾ മുതൽ പാടത്തും പറമ്പിലുമെല്ലാം പണ്ട് വളർന്ന് വരുന്ന തുമ്പപ്പൂവിന് നീളൻ ഇലകളും അതുപോലെ, അതിൽ ആരെയും ആകർഷിക്കുന്ന ചെറിയ വെള്ള നിറത്തിലുള്ള പൂക്കളുമാണ് കാണപ്പെടുന്നത്. തുമ്പ ഓണത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്.

മാളോരെ... ഓണമിങ്ങെത്താറായി...! ഓണം മലയാളികൾക്ക് എന്നും ഒരു വികാരമാണ്. ഓണമെന്ന് കേട്ടാൽ ഓലക്കുടയേന്തി വരുന്ന മാവേലിയും അതുപോലെ പൂക്കളവും സദ്യയും, ഓണക്കോടിയുമെല്ലാം നമ്മളുടെ മനസ്സിലേയ്ക്ക് ഓടി വരും. എന്നാൽ എല്ലാത്തിനേക്കാളും മുന്നിൽ തന്നെ നിൽക്കുന്ന ഒരാളുണ്ട്. അതാണ് തുമ്പപ്പൂ. ഓണമെത്തിയാൽ പണ്ട് പറമ്പുകളിൽ തുമ്പയും തുമ്പിയുമെല്ലാം വിരുന്നെത്തും. ഓണത്തിന് എന്തുകൊണ്ടാണ് തുമ്പപ്പൂവിന് ഇത്രയധികം പ്രധാന്യം വന്നത് എന്ന് നിങ്ങൾക്കറിയാമോ?

പാവം തുമ്പയെ വാരിയെടുത്തഥദേവൻ വച്ചൂ മൂർധാവിൽ! പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി!... വൈലോപ്പിള്ളിയുടെ വരികളാണിവ. ഈ കവിതയിൽ തുമ്പപ്പൂ മഹാബലിയ്ക്ക് ഇത്ര പ്രിയപ്പെട്ടതായത് എങ്ങനെ എന്ന് പറയുന്നുണ്ട്. കൂടാതെ തുമ്പയ്ക്ക് എന്തുകൊണ്ടാണ് ഓണത്തിന് ഇത്ര പ്രാധാന്യം കിട്ടിയതെന്നും.

മഹാബലിദേവൻ എഴുന്നള്ളുന്നത് കാണാൻ നാട്ടിലെ പൂക്കളെല്ലാം അണിഞ്ഞൊരുങ്ങി നിൽക്കുന്നു. ഓരോ പൂവിനും ഓരോ ഭംഗിയും മണവും നിറഞ്ഞ് നിൽക്കുമ്പോൾ അതിൽ ഒന്നും പെടാതെ നിന്ന തുമ്പയെ കണ്ട് മറ്റ് പൂക്കൾ കളിയാക്കുന്നു. മഹാബലിയാവട്ടെ പാവം തുമ്പപ്പൂവിന്റെ അവസ്ഥ മനസ്സിലാക്കി തുമ്പപ്പൂവിനെ എടുത്ത് മൂർധാവിൽ വെയ്ക്കുകയും ഇനി മുതൽ ഞാൻ വരുമ്പോൾ നീ മുൻപിൽ നിൽക്കണം എന്ന് പറയുകയും ചെയ്യുന്നു. അന്ന് മുതലാണത്രെ ഓണത്തിന് തുമ്പ ചെടിക്കും പൂവിനും ഇത്രയധികം പ്രാധാന്യം ലഭിക്കാൻ തുടങ്ങിയത്.

എന്നാൽ തുമ്പയും ഓണവുമായി ബന്ധപ്പെട്ട് മറ്റൊരു കഥയും നാട്ടിൽ പ്രചാരത്തിലുണ്ട്. മഹാബലി ഒരു ശിവഭക്തനായിരുന്ന കാര്യം എല്ലാവർക്കും അറിയാം. ശിവന്റെ ഇഷ്ടപ്പെട്ട പൂവായിരുന്ന തുമ്പപ്പൂവ് എന്നും അതിനാലാണ് ശിവ ഭക്തനായ മഹാബലിയുടെ വരവിനായി തുമ്പപ്പൂവിട്ട് അലങ്കരിക്കുന്നത് എന്നുമാണ് മറ്റൊരു കഥയിൽ പറയുന്നത്.

ചില പ്രദേശങ്ങളിൽ അത്തം തുടങ്ങുമ്പോൾ തന്നെ തുമ്പപ്പൂവ് ഇട്ട് ഓണം ആരംഭിക്കുന്നു. എന്നാൽ, മധ്യകേരളത്തിൽ ഓണം കൊള്ളുന്ന ഒരു ചടങ്ങുണ്ട്. തിരുവോണനാളിന്റെ തലേ ദിവസം തന്നെ ഇതിനായി തൃക്കാക്കരപ്പനെ അണിയിച്ച് ഒരുക്കുന്നു. ഈ തൃക്കാക്കരപ്പനെ അലങ്കരിക്കാനും ചാർത്താനും തുമ്പപ്പൂവാണ് ഉപയോഗിക്കുക. നാക്കിലയിൽ നിറയെ തുമ്പപ്പൂ വിതറി ഇതിന്റെ നടുക്കായിട്ട് തൃക്കാക്കരപ്പനെ പ്രതിഷ്ഠിക്കുന്നു.

കർക്കിടകം വരുമ്പോൾ മുതൽ പാടത്തും പറമ്പിലുമെല്ലാം പണ്ട് വളർന്ന് വരുന്ന തുമ്പപ്പൂവിന് നീളൻ ഇലകളും അതുപോലെ, അതിൽ ആരെയും ആകർഷിക്കുന്ന ചെറിയ വെള്ള നിറത്തിലുള്ള പൂക്കളുമാണ് കാണപ്പെടുന്നത്. ഇന്ന് തുമ്പപ്പൂവ് നാട്ടിൻ പുറങ്ങളിൽ പോലും കാണാതായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇപ്പോഴത്തെ കുട്ടികൾക്കും തുമ്പപ്പൂവിനെക്കുറിച്ചോ പ്രാധാന്യത്തെക്കുറിച്ചോ അറിവില്ല എന്നതാണ് സത്യം.

എന്നാൽ തുമ്പ ഓണത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്. ഇതിനെ ഏകവർഷി ഔഷധമായിട്ടാണ് കണക്കാക്കുന്നത്. തുമ്പതന്നെ പലതരം ഉണ്ട്. കരിന്തുമ്പ, പെരുന്തുന്ന എന്നിങ്ങനെ രണ്ട് തരം തുമ്പകളുണ്ട്. 30 മുതൽ 60 സെറ്റീമീറ്റർ വരെ വളരുന്ന തുമ്പ പൊതുവിൽ കേരളത്തിലാണ് അമിതമായി കാണപ്പെടുന്നത്.

തേൾ കുത്തിയ ഭാഗത്ത് നിന്നും വിഷം ഇല്ലാതാക്കാനും അതുപോലെ, നേത്രരോഗങ്ങൾക്കും പ്രസവം കഴിഞ്ഞ് കിടക്കുന്നവരിൽ അണുബാധ കുറയ്ക്കുന്നതിനുമെല്ലാം തുമ്പപ്പൂ ഉപയോഗിച്ചുവരുന്നു. തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗർഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്.