UAE Labour Law: പ്രവാസികൾ ശ്രദ്ധിക്കുക… നിങ്ങളുടെ പാസ്‌പോർട്ട് കമ്പനി പിടിച്ചുവെച്ചിട്ടുണ്ടോ? എങ്കിൽ ഇതറിയുക
Can your company legally hold your passport: തൊഴിലുടമ നിയമവിരുദ്ധമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ജീവനക്കാർക്ക് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം. പാസ്‌പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയ്ക്ക് രേഖാമൂലം അപേക്ഷ നൽകുക. ഇത് ഭാവിയിൽ തെളിവായി ഉപയോഗിക്കാം. തൊഴിലുടമ പാസ്‌പോർട്ട് നൽകാൻ വിസമ്മതിച്ചാൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം.

യുഎഇയിൽ എത്തുന്ന വിദേശി തൊഴിലാളികളുടെ പാസ്‌പോർട്ട് തൊഴിലുടമകൾ പിടിച്ചുവെക്കുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. ജോലിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി പാസ്‌പോർട്ട് കമ്പനിയെ ഏൽപ്പിക്കുന്നത് ഒരു സാധാരണ നടപടിയാണെന്ന് പല പ്രവാസി തൊഴിലാളികളും തെറ്റായി ധരിക്കാറുണ്ട്. എന്നാൽ ജീവനക്കാരന്റെ വ്യക്തമായ സമ്മതമില്ലാതെ പാസ്‌പോർട്ട് കൈവശം വെക്കാൻ കമ്പനികൾക്ക് യുഎഇ നിയമപ്രകാരം യാതൊരു അവകാശവുമില്ല. (Image Credits Source: Getty Images)

കരാർ കാലാവധി പൂർത്തിയായാൽ മാത്രമേ പാസ്‌പോർട്ട് തിരികെ നൽകൂ എന്നത് കമ്പനി പോളിസിയാണെന്ന് പറഞ്ഞ് തൊഴിലുടമകൾ പാസ്‌പോർട്ട് പൂഴ്ത്തിവെക്കുന്നതിനെതിരെ ശക്തമായ നിയമങ്ങളാണ് യുഎഇയിലുള്ളത്. യുഎഇയിലെ തൊഴിൽ ബന്ധങ്ങൾ നിയന്ത്രിക്കുന്ന 2021-ലെ 33-ാം നമ്പർ ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 13 ഇപ്രകാരം വ്യക്തമാക്കുന്നു.തൊഴിലുടമ ഒരു സാഹചര്യത്തിലും തൊഴിലാളിയുടെ ഔദ്യോഗിക രേഖകൾ (പാസ്‌പോർട്ട് ഉൾപ്പെടെയുള്ളവ) കൈവശം വെക്കുകയോ, തൊഴിൽ ബന്ധം അവസാനിക്കുമ്പോൾ രാജ്യം വിട്ടുപോകാൻ തൊഴിലാളിയെ നിർബന്ധിക്കുകയോ ചെയ്യരുത് എന്നതാണ് ചട്ടം.

യുഎഇ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൊഴിലാളിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്നത് നിയമവിരുദ്ധമാണെന്നും രാജ്യം വിട്ടുപോകാൻ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുവാദം ആവശ്യമില്ലെന്നും ലീഗൽ കൺസൾട്ടന്റായ ഡോ. ഹസ്സൻ എൽഹൈസ് വ്യക്തമാക്കുന്നു.എന്നാൽ ചില പ്രത്യേക ഭരണപരമായ ആവശ്യങ്ങൾക്കായി തൊഴിലുടമയ്ക്ക് താൽക്കാലികമായി പാസ്‌പോർട്ട് കൈവശം വെക്കാവുന്നതാണ്. വിസ പുതുക്കൽ, വർക്ക് പെർമിറ്റ് അനുവദിക്കൽ, വർക്ക് പെർമിറ്റ് പുതുക്കൽ എന്നീ ഘട്ടങ്ങളിൽ. എന്നാൽ, ഈ ആവശ്യങ്ങൾ കഴിഞ്ഞാലുടൻ പാസ്‌പോർട്ട് ജീവനക്കാരന് തിരികെ നൽകേണ്ടതുണ്ട്. കടബാധ്യതകൾക്കോ മറ്റ് തൊഴിൽപരമായ ആവശ്യങ്ങൾക്കോ പകരമായി പാസ്‌പോർട്ട് സെക്യൂരിറ്റിയായി വെക്കാൻ കമ്പനികൾക്ക് അവകാശമില്ല.

തൊഴിലുടമ നിയമവിരുദ്ധമായി പാസ്‌പോർട്ട് കൈവശം വെച്ചാൽ ജീവനക്കാർക്ക് താഴെ പറയുന്ന നടപടികൾ സ്വീകരിക്കാം. പാസ്‌പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് തൊഴിലുടമയ്ക്ക് രേഖാമൂലം അപേക്ഷ നൽകുക. ഇത് ഭാവിയിൽ തെളിവായി ഉപയോഗിക്കാം. തൊഴിലുടമ പാസ്‌പോർട്ട് നൽകാൻ വിസമ്മതിച്ചാൽ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം. പാസ്‌പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ബന്ധപ്പെട്ട രാജ്യത്തിന്റെ എംബസിയിലോ കോൺസുലേറ്റിലോ സഹായം തേടാം.

വാലിഡ് ആയ ലേബർ കോൺട്രാക്റ്റും ആവശ്യമായ തെളിവുകളുമുള്ള തൊഴിലാളികൾക്ക് താഴെ പറയുന്ന ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. മോഹ്രെയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സ്വകാര്യ മേഖലയിലെയും ഗാർഹിക മേഖലയിലെയും തൊഴിലാളികൾക്ക് പരാതി രജിസ്റ്റർ ചെയ്യാം. ദുബായ് റസിഡൻസ് വിസയുള്ള തൊഴിലാളികൾക്ക് ശമ്പളം, ജോലി സാഹചര്യങ്ങൾ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ ദുബായ് പോലീസ് ആപ്പ് വഴിയും സമർപ്പിക്കാവുന്നതാണ്. അടിയന്തര ഘട്ടങ്ങളിൽ കോടതികളെയും സമീപിക്കാവുന്നതാണ്.