Bangladesh vs West Indies: 50 ഓവറും എറിഞ്ഞത് സ്പിന്നർമാർ; ബംഗ്ലാദേശിനെതിരെ ലോക റെക്കോർഡിട്ട് വെസ്റ്റ് ഇൻഡീസ്
Spinners Only Record For WI: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് ലോക റെക്കോർഡ്. ഏകദിനത്തിൽ സ്പിന്നർമാരെ മാത്രം ഉപയോഗിച്ചാണ് വിൻഡീസ് റെക്കോർഡിട്ടത്.

ഒരു ഏകദിന മത്സരത്തിലെ 50 ഓവറും സ്പിന്നെറിഞ്ഞ് വെസ്റ്റ് ഇൻഡീസിൻ്റെ ലോക റെക്കോർഡ്. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലാണ് വെസ്റ്റ് ഇൻഡീസ് 50 ഓവറും സ്പിന്നെറിഞ്ഞത്. അഞ്ച് ബൗളർമാരെയാണ് വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഉപയോഗിച്ചത്. (Image Courtesy- Social Media)

അകീൽ ഹുസൈനും റോസ്റ്റൺ ചേസും ചേർന്നാണ് വെസ്റ്റ് ഇൻഡീസ് ബൗളിംഗ് ഓപ്പൺ ചെയ്തത്. ആറ് റൺസ് നേടിയ സൈഫ് ഹസനെ വീഴ്ത്തി അകീൽ ഹുസൈൻ ഈ തീരുമാനത്തെ സാധൂകരിച്ചു. പിന്നീട്, തുടർച്ചയായ ഇടവേളകളിൽ ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമാവുകയായിരുന്നു.

45 റൺസ് നേടിയ സൗമ്യ സർക്കാരാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. അവസാന ഘട്ടത്തിൽ 14 പന്തുകൾ നേരിട്ട് 39 റൺസുമായി പുറത്താവാതെ നിന്ന റിഷാദ് ഹൊസൈൻ്റെ പ്രകടനം ബംഗ്ലാദേശ് ഇന്നിംഗ്സിൽ നിർണായകമായി. മെഹദി ഹസൻ മിറാസും (32) തിളങ്ങി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുഡകേഷ് മോട്ടിയാണ് വെസ്റ്റ് ഇൻഡീസിനായി തിളങ്ങിയത്. 10 ഓവറുകളിൽ കേവലം 14 റൺസ് മാത്രം വഴങ്ങി അലിക് അത്തനാസി രണ്ട് വിക്കറ്റ് വീഴ്ത്തി. അകീൽ ഹുസൈനും രണ്ട് വിക്കറ്റ് സ്വന്തമാക്കി. റോസ്റ്റൻ ചേസിനും ഖാരി പിയേറിനും വിക്കറ്റ് ലഭിച്ചില്ല.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി നേടിയത് 213 റൺസാണ്. എട്ട് പേർ ബംഗ്ലാ നിരയിൽ രണ്ടക്കം കടന്നു. മറുപടി ബാറ്റിംഗിൽ 100 റൺസെടുക്കുന്നതിനിടെ വെസ്റ്റ് ഇൻഡീസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞു.